തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇതോടെ നിലവിൽ രാഹുൽ ഈശ്വർ ജയിലിൽ തുടരും. രാഹുൽ ഈശ്വർ അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്നാണ് പ്രൊസിക്യൂഷൻ വാദിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഈ വാദം അംഗീകരിച്ചു.ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി നാലാണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഈ മാസം 10 ന് രാഹുലിനെ കോടതിയിൽ ഹാജരാക്കണം. അന്ന് കസ്റ്റഡി അപേക്ഷ പരിഗണിക്കും. നവംബർ 30നാണ് അതിജീവിതയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും രാഹുലിനെ അറസ്റ്റ് ചെയ്തത്.
എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കവെ രാഹുൽ ഈശ്വർ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു. അതിജീവിതക്കെതിരായ എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാമെന്ന് ഇയാൾ കോടതിയെ അറിയിക്കകയായിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ല, അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ല. എഫ്‌ഐആർ വായിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തതെന്നുമാന് രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്. കേസിൽ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെയും രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ചിരുന്നു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. അതിജീവിതയുടെ ഐഡൻ്റിറ്റി രാഹുൽ വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എന്നാൽ ഒരു ഘട്ടത്തില്‍ പോലും ഇയാൾ യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അഭിഭാഷകന്‍ വാദിച്ചത്. ഇയാളുടെ വീഡിയോയില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി നേരത്തെ തന്നെ തള്ളിയിരുന്നു.പ്രതി ചെയ്ത കുറ്റം നിസാരമായി കാണാനാകില്ലെന്നും ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ടെന്നു മാണ് കോടതി വിലയിരുത്തിയത്. തുടർന്ന് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.















