ടെൽഅവീവ്: പലസ്തീൻ അനുകൂല സംഘടനയായ ഹമാസിനെ ഭീകരഗ്രൂപ്പായി പ്രഖ്യാപിക്കണമെന്ന് ഭാരതത്തോട് അഭ്യർത്ഥിച്ച് ഇസ്രയേൽ. പാക് ഭീകരരും ഹമാസും തമ്മിലുള്ള ബന്ധം ഇസ്രയേലിനും ഇന്ത്യയ്‌ക്കും ഒരുപോലെ സുരക്ഷാഭീഷണി ഉയർത്തുന്നതാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരരുമായി ഹമാസിനെ അടുത്ത ബന്ധമുണ്ടെന്ന് ഐഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
“ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ ഇന്ത്യ തയാറാകണം. ഹമാസിനെ ശക്തമായി പ്രതിരോധിക്കണം. വർഷങ്ങൾക്ക് മുമ്പ് തന്നെ ലഷ്കർ ഇ ത്വയ്ബയെ ഭീകരസംഘടനയായി ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും അനുകൂല നിലപാട് സ്വീകരിക്കണമെന്നും” ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇസ്രയേൽ പ്രതിരോധസേനയുടെ തുടർച്ചയായുള്ള അഭ്യർത്ഥന പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിന് ഒരു മാസത്തിന് ശേഷം 2023-ലാണ് ലഷ്കർ ഇ ത്വയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.
ഹമാസിനെ പ്രതിരോധിക്കുക മാത്രമല്ല, ഒരു ഭീകരനെ പോലും ഇന്ത്യൻ മണ്ണിൽ കാലുകുത്താൻ അനുവദിക്കരുതെന്ന് ഐഡിഎഫ് വക്താവ് ലെഫ്റ്റനന്റ് കേണൽ നദവ് പറഞ്ഞു.















