ടോക്കിയോ: ഭൂകമ്പത്തിന്റെ ആശങ്ക ഒഴിയാതെ ജപ്പാൻ. കഴിഞ്ഞ ദിവസം രാത്രി ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് നിന്ന് 80 കിലോമീറ്റർ അകലെയായി 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. തുടർ ഭൂചലനങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഭൂകമ്പത്തിന് പിന്നാലെ 40-50 സെന്റീമീറ്റർ ഉയരത്തിൽ സുനാമി തിരമാലകളുമുണ്ടായി.
ഹോഞ്ചോയിൽ നിന്ന് 122 കിലോമീറ്റർ തെക്കായി 35 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പമുണ്ടായത്. ഇന്ന് പുലർച്ചെയും 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിൽ അനുഭവപ്പെട്ടു. ഭൂമികുലുക്കത്തെ തുടർന്ന് 90,000 പേരെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഭീമൻ മെഗാക്വേക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ഭൂകമ്പത്തെ തുടർന്ന് വീടുകളിലെ സാധനങ്ങൾ ശക്തമായി കുലുങ്ങുന്നതിന്റെയും ആളുകൾ കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൂന്നിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.















