തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരായ ലൈംഗിക ആരോപണത്തിൽ നടപടിയെടുത്തില്ലെന്ന് പരാതി. മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ പരാതി രണ്ട് വർഷമായി പൂഴ്‌ത്തിവെച്ചിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാസങ്ങൾക്ക് മുമ്പ് സെക്രട്ടറിയേറ്റിലെ വനിതാ ജീവനക്കാരും സെക്രട്ടറിയേറ്റ് സംരക്ഷണ സമിതിയും മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിരിന്നു. എന്നിട്ടും അന്വേഷണം നടത്താൻ തയ്യാറായെല്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
രണ്ട് വർഷം മുൻപാണ് ജയതിലകിനെതിരെ പീഡനവും ലൈംഗിക വൈകൃതവും ആരോപിച്ച് യുവതി പരാതി നൽകുന്നത്. ആ സമയത്ത് ധനവകുപ്പിന്റെ അഡീഷണൽ സെക്രട്ടറിയായിരുന്നു ജയതിലക്. എന്നാൽ ഇത്രയും ഗൗരവകരമായ വിഷയമായിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ നടപടിയെടുക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
ഇതിന് പുറമേ നിരവധി വനിത ഉദ്യോഗസ്ഥരുടെ പരാതിയും ജയതിലകിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്ക് വനിത ജീവനക്കാരെ വിളിച്ച് വരുത്തി അപമര്യാദയായി പെരുമാറുക, കീഴ് ഉദ്യോഗസ്ഥകൾക്ക് അശ്ലീല മെസേജ് അയക്കുക, വിവാഹമോചിതരായ വനിതകളെ തെരഞ്ഞെു പിടിച്ച് ലൈംഗിക ചുവയോടുകൂടിയ സന്ദേശങ്ങൾ നിരന്തരം അയക്കുക എന്നിങ്ങനെ പോകുന്ന ചീഫ് സെക്രട്ടറിയുടെ ലീലാവിലാസങ്ങൾ. ഈ സന്ദേശങ്ങൾ നമ്പർ മാറി എത്തിയതോടെയാണ് വിവരം പുറത്തുവരുന്നത്.
പിഎ ആയ വനിതയാണ് ജയതിലകിന് ഒത്താശ ചെയ്യുകയാണെന്നു ഇടത് സർവീസ് സംഘടനകൾ അടക്കം ചൂണ്ടിക്കാട്ടുന്നു. ജയതിലക് പോകുന്ന വകുപ്പുകളിലും പദവികളിലും വനിതയെയും ഒപ്പം കൂട്ടുന്നുണ്ട്. ഇതിന് പുറമേ കോടികളുടെ അഴിമതി, മാഫിയ ബന്ധം എന്നിവയും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ജയതിലകിനെതിരെ ഛത്തീസ്ഗഢിൽ പോക്സോ കേസും നിലവിലുണ്ട്. മുൻ ഭാര്യ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും അതും പരിഗണിച്ചില്ല. ജയതിലകിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ഇടത് സർവീസ് സംഘടനകൾ അടക്കം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അതും ഗൗനിച്ചിട്ടില്ല.















