തന്റെ പ്രിയസുഹൃത്ത് ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ. ഫെയ്സ്കുറിപ്പിൽ വികാരഭരിതനായാണ് മോഹൻലാൽ പ്രതികരിച്ചത്. നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പരാമർശിച്ചുകൊണ്ടാണ് മോഹൻലാൽ അനുശോചിച്ചത്. മദ്ധ്യവർഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും തന്റെ ചിത്രങ്ങളിലൂടെ ആവിഷ്കരിക്കാനുള്ള കഴിവ് ശ്രീനിവാസനുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റേത് അനുഗ്രഹീത രചനാവൈഭവമാണെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തന്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗ്ഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും. ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്. സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു” മോഹൻലാൽ കുറിച്ചു.
മലയാളികളുടെ മനസിൽ എന്നും നിലനിൽക്കുന്ന കഥാപാത്രമാണ് നാടോടിക്കാറ്റിലെ ദാസനും വിജയനും. കിളിച്ചുണ്ടൻ മാമ്പഴം, അക്കരെ അക്കരെ അക്കരെ, ഉദയനാണ് താരം, മിഥുനം, ചിത്രം, പട്ടണപ്രവേശം, അയാൾ കഥ എഴുതുന്നു, വരവേൽപ്പ്, ഏയ് ഓട്ടോ, ടി പി ബാലഗോപാലൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്.















