കണ്ണൂര്‍: കണ്ണൂരില്‍ മരണമടഞ്ഞ സിപിഎം പ്രവർത്തകൻ ധനരാജിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പിരിച്ച രക്തസാക്ഷിഫണ്ട് പാര്‍ട്ടി വകമാറ്റിയെന്ന വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞിക്കൃഷ്ണന്‍. ടി.ഐ മധുസൂധനൻ എംഎൽഎയാണ് ഫണ്ട് തട്ടിയെടുത്തത്. പാര്‍ട്ടിനേതൃത്വത്തില്‍ ഒരു വിഭാഗം തെറ്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് എല്ലാം അറിയാമെന്നും കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
‘നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പുസ്തകത്തില്‍ എല്ലാം പറയുന്നുണ്ട്. എന്നാല്‍, തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. അതിനാണ് പാര്‍ട്ടി പ്രാധാന്യം കല്‍പിക്കുന്നത്. പയ്യന്നൂര്‍ ഏരിയയില്‍ മാത്രമാണ് പിരിവ് നടന്നത്. ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മാണഫണ്ടും പാര്‍ട്ടി വകമാറ്റി. ധനരാജ് രക്തസാക്ഷിഫണ്ട് പയ്യ്ന്നൂര്‍ ഏരിയയില്‍ മാത്രമാണ് പിരിവ് നടന്നത്. ഈ തുറന്നെഴുത്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അറിയാം. എന്നാലും, പ്രശ്‌നമില്ല. പാര്‍ട്ടി എന്ത് നടപടി സ്വീകരിച്ചാലും പ്രശ്‌നമില്ല’. കുഞ്ഞികൃഷ്ണന്‍ പറയുന്നു .
‘വ്യാജ രസീത് അടിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. എംഎൽഎ ടി.ഐ മധുസൂധനന്‍ ഒറ്റക്കാണ് തട്ടിപ്പ് നടത്തിയതെന്ന് കരുതുന്നില്ല. പലതും പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതെല്ലാം പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്. പിണറായിയോട് പറഞ്ഞിട്ടില്ലെങ്കിലും എല്ലാം അദ്ദേഹത്തിന് അറിയാം. ഇത്രയും വര്‍ഷം പാര്‍ട്ടിയെ തിരുത്താന്‍ ശ്രമിച്ചു. എന്നാല്‍, തെറ്റുകാരെ സംരക്ഷിക്കാനാണ് നേതൃത്വം ശ്രമിച്ചത്’. കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു
കെട്ടിട നിർമ്മാണത്തിനായി സഹകരണ ജീവനക്കാരുടെ ഇടയിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ല.വരവിലും ചെലവിലും ക്രമക്കേട് നടത്തി
പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല.അന്വേഷണ കമ്മീഷൻ പരാതിക്കാരനെ ക്രൂശിച്ചു, ആരോപണ വിധേയരെ സംരക്ഷിച്ചു. തെളിവുകൾ ഉൾപ്പെടെ പാർട്ടിക്ക് നൽകിയിരുന്നു. കോടിയേരിയോട് നേരിട്ട് കാര്യങ്ങൾ പറഞ്ഞിരുന്നു. പാർട്ടിയിൽ പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് പുറത്തു പറയുന്നത്.നടപടിയെ ഭയപ്പെടുന്നില്ല.തന്റെ പുസ്തകത്തിൽ കുറെ കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. പുസ്തകത്തിന് അനുമതി ചോദിക്കാതിരുന്നത് അനുമതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്. തന്നെ ആക്രമിക്കുമെന്ന് ചിലർ തന്നോട് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ ഉണ്ടായത്.















