ന്യൂഡൽഹി : വികസിത ഭാരതസ്വപ്നവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് അവതരണം തുടങ്ങി . ഓരോ വർഷവും ഭാരതത്തിന്റെ തനതായ പൈതൃക വസ്ത്രങ്ങൾ ധരിച്ചാണ് നിർമ്മല സീതാരാമൻ ബജറ്റവതരണത്തിനു എത്തുക.
തമിഴ്നാടിന്റെ തനതായ നെയ്‌ത്തു പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും ആദരിച്ചുകൊണ്ട് മനോഹരമായ കാഞ്ചീവരം പട്ടുസാരി ധരിച്ചാണ് മന്ത്രി ഇത്തവണ എത്തിയത്. തമിഴ്നാട്ടിൽ വേരുകളുള്ള മന്ത്രിയുടെ ജന്മദേശത്തോടുള്ള ആദരവ് കൂടിയായി ഇന്നത്തെ വസ്ത്രം. മുൻവർഷങ്ങളിൽ ഇക്കത്ത്, ബൊംകായ്, മധുബാനി തുടങ്ങിയ ഇന്ത്യൻ കൈത്തറി കലകളെ തന്റെ ബജറ്റവതരണ ദിനങ്ങളിൽ ലോകത്തിന് മുന്നിൽ എത്തിച്ച ധനമന്ത്രി, ഇത്തവണയും ഭാരതീയ പൈതൃകത്തിന് തന്നെ മുൻഗണന നൽകി.
ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ ‘ബജറ്റ് ടാബ്‌ലെറ്റുമായി’ (ബഹി ഖാത) നോർത്ത് ബ്ലോക്കിൽ നിന്ന് പുറത്തുവന്ന ധനകാര്യമന്ത്രി, രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച ശേഷമാണ് പാർലമെന്റിലേക്ക് തിരിച്ചത്.
സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ചരിത്രത്തിൽ രണ്ടാം തവണ മാത്രം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ (BSE, NSE) ഞായറാഴ്ച വ്യാപാരത്തിനായി തുറന്നു പ്രവർത്തിക്കുന്നു.















