കോട്ടയം: ബിജെപിയിൽ ചേർന്നതിന് മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന 81കാരനെയും ഭാര്യയെയും സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും കരിങ്കല്ലിന് തലയ്‌ക്കടിച്ചു.
ആറ് പതിറ്റാണ്ടിലേറെ സിപിഐ അംഗമായിരുന്ന റിട്ടയേഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന കെഒ രമകാന്തനെയും ഭാര്യ സിആർ രാജമ്മയെയും സിപിഐ കൊതവറ സൗത്ത് ബ്രാഞ്ച് സെക്രട്ടറി സിജു ചാണയിലും മകൻ ജിത്തുവും മകന്റെ ഭാര്യയും വീട്ടിലെത്തിയാണ് മർദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അക്രമം ഉണ്ടായത്.
“സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് രമാകാന്തൻ. കഴിഞ്ഞ വ്യാഴാഴ്ച സിജു ചാണയിലും സംഘവും വീട്ടിലെത്തിയപ്പോൾ പരിചയക്കാരായതിനാൽ രമാകാന്തന്റെ കുടുംബത്തിന് അസ്വഭാവികത തോന്നിയതുമില്ല. എന്നാൽ അടുത്തെത്തിയതും കല്ലെടുത്ത് ജനൽ എറിഞ്ഞുടച്ചു. പിന്നാലെ നീ പുലയനല്ലേടാ, നിന്നെ പോലുളളവർ പാർടി വിട്ടാൽ ഞങ്ങൾക്കൊന്നും സംഭവിക്കാനില്ലെന്ന് ആക്രോശിച്ച് മുഖത്തും തലയിലും അടിച്ചു, പിടിച്ച് മാറ്റാനെത്തിയ 66കാരിയായ രാജമ്മയെയും മർദിച്ചു. തുടർന്ന് വീട്ടുപകരണങ്ങളും അടിച്ച് തകർത്തു. തുടർന്ന് ബിജെപി പ്രവർത്തകരെത്തിയാണ് ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചത്. വയോധികനും ഹൃദ്രോഗിയുമായ രമാകാന്തന് പിന്നീട് നെഞ്ചിന് അസ്വസ്ഥത ഉണ്ടായതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.’ രമകാന്തന്റെ മകൻ രതീഷ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഭീഷണിയുണ്ടായിരുന്നെങ്കിലും ആക്രമിക്കുമെന്ന് കരുതിയില്ലെന്ന് മകൻ രതീഷ് പറയുന്നു.പാർടി വിട്ടപ്പോൾ മുതൽ ഭീഷണിയുണ്ടായിരുന്നു.
സഭവം നടന്നിട്ട് മൂന്ന് ദിവസമായെങ്കിലും പോലീസ് എഫ്ഐആർ ഇട്ടിട്ടില്ല. 1964 മുതൽ സജീവ പാർടി പ്രവർത്തകനായിരുന്ന രമാകാന്തൻ രണ്ട് മാസം മുൻപാണ് ബിജെപിയിൽ ചേർന്നത്.വൈക്കം ബിജെപി മണ്ഡലം കമ്മിറ്റി സെക്രട്ടറി സ്ഥാനവും നല്കി. രമാകാന്തനൊപ്പം 60 പേരാണ് ബിജെപിയിൽ ചേർന്നത്. 80 വയസ്സ് കഴിഞ്ഞെന്നും പാർടിയിൽ നിർജീവമാണെന്നും ആരോപിച്ച് രമാകാന്തന് സിപിഐ അംഗത്വം പുതുക്കി നല്കിയിരുന്നില്ല.















