വാഷിങ്ടണ്‍: ഇറാന്റെ വ്യോമ പ്രതിരോധ നിരകളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തെ ഏറ്റവും മാരകമായ ക്രൂയിസ് മിസൈലുകളിലൊന്നായ ജെ.എ.എസ്.എസ്.എം-ഇ.ആര്‍ യുദ്ധമുഖത്തെത്തിക്കാന്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗം നീക്കം തുടങ്ങി. അടുത്ത രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഇറാനെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെന്റഗണിന്റെ ഈ നിര്‍ണ്ണായക നീക്കം.
റഡാറുകളുടെ കണ്ണുവെട്ടിച്ച് ശത്രുപാളയത്തിലേക്ക് കടന്നുകയറാന്‍ ശേഷിയുള്ള സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയാണ് ഈ മിസൈലുകളുടെ കരുത്ത്. ഏകദേശം 965 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെപ്പോലും കൃത്യതയോടെ തകര്‍ക്കാന്‍ ഇതിന് സാധിക്കും. അത്യാധുനിക സംവിധാനങ്ങളുള്ള ഓരോ മിസൈലിനും ഏകദേശം 12.5 കോടിയിലധികം രൂപ (1.5 മില്യണ്‍ ഡോളര്‍) വരും വില.
പസഫിക് മേഖലയിലെ തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് മിസൈലുകള്‍ സെന്‍ട്രല്‍ കമാന്‍ഡ് ബേസുകളിലേക്കും ബ്രിട്ടനിലെ ഫെയര്‍ഫോര്‍ഡിലേക്കും മാറ്റാന്‍ ഇതിനോടകം ഉത്തരവ് നല്‍കിക്കഴിഞ്ഞു. നിലവില്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ ബി-52 ബോംബറുകള്‍ പറക്കുന്നത് അമേരിക്കയുടെ വലിയൊരു ആക്രമണത്തിന്റെ മുന്നോടിയാണെന്ന് സൈനിക നിരീക്ഷകര്‍ വിലയിരുത്തുന്നു.
യുദ്ധക്കളത്തില്‍ തങ്ങളുടെ പൈലറ്റുമാരുടെ ജീവന്‍ അപകടത്തിലാക്കാതെ തന്നെ ദൂരദിക്കുകളില്‍ നിന്ന് ആക്രമണം നടത്താനാണ് അമേരിക്ക ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഈ ആഴ്ച അമേരിക്കയുടെ ചില യുദ്ധവിമാനങ്ങള്‍ക്കും ഡ്രോണുകള്‍ക്കും ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് കൂടുതല്‍ സുരക്ഷിതവും എന്നാല്‍ മാരകവുമായ മിസൈല്‍ ആക്രമണങ്ങളിലേക്ക് യുഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.















