ഇസ്ലാമാബാദ്: ഭാരതത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളിലും വര്‍ദ്ധിച്ചുവരുന്ന സൈനിക കരുത്തിലും വിറളിപൂണ്ട് പാകിസ്ഥാന്‍. അയല്‍രാജ്യത്തുനിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും ഇന്ത്യ കനത്ത പ്രഹരം നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയതിന് പിന്നാലെ, അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായും ഭീഷണികളുമായും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി.
സിയാല്‍കോട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, ഇന്ത്യ ഒരു ‘വ്യാജ ഓപ്പറേഷന്‍’ ആസൂത്രണം ചെയ്യുന്നു എന്ന വിചിത്രമായ ആരോപണമാണ് ഖ്വാജ ആസിഫ് ഉന്നയിച്ചത്. തടവിലുള്ള പാക് പൗരന്മാരെ ഉപയോഗിച്ച് ഇന്ത്യ നാടകം കളിക്കുമെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്ക് യാതൊരുവിധ തെളിവുകളും ഹാജരാക്കാന്‍ അദ്ദേഹത്തിനായില്ല. അന്താരാഷ്‌ട്ര തലത്തില്‍ പാകിസ്ഥാന്‍ നേരിടുന്ന ഒറ്റപ്പെടലില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാനാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യം വെക്കുമെന്നും കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കയറി ആക്രമിക്കുമെന്നുമുള്ള പാക് മന്ത്രിയുടെ വാക്കുകള്‍ അവരുടെ പരിഭ്രാന്തിയാണ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ തിരിച്ചടികളേക്കാള്‍ വലിയ ആഘാതം ഇന്ത്യക്ക് നല്‍കുമെന്നും ഇന്ത്യന്‍ വീടുകള്‍ക്കുള്ളില്‍ കയറി പ്രഹരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നിലപാടുകള്‍ക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന ‘സീറോ ടോളറന്‍സ്’ നയമാണ് പാക് ഭരണകൂടത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ മണ്ണിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ മണ്ണില്‍ ചെന്ന് മറുപടി നല്‍കാന്‍ ഭാരതം സജ്ജമാണെന്ന് രാജ്നാഥ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ കരുത്തുറ്റ നിലപാടിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന പാകിസ്ഥാന്‍, വെറും വാക്കുകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഏതൊരു വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സര്‍വസജ്ജമാണെന്നും അതിര്‍ത്തി കടന്നുള്ള ഭീഷണികള്‍ക്ക് ഇന്ത്യയുടെ മറുപടി പ്രവൃത്തിയിലൂടെ ആയിരിക്കുമെന്നും പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു.















