പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ അക്കമിട്ടു നിരത്തിയും സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടിയും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഉജ്ജ്വല പ്രചാരണം. പാലക്കാട് കോങ്ങാട് മണ്ഡലത്തില്‍ നടന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ, കേരളത്തിലെ സാധാരണക്കാര്‍ക്കായി വിപ്ലവകരമായ വാഗ്ദാനങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ നേരിട്ട് നല്‍കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
ഇതിനുപുറമെ ഓണം, ക്രിസ്മസ് ആഘോഷ വേളകളില്‍ ഓരോ സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ വീതം നല്‍കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. എല്ലാ വീടുകളിലും സൗജന്യമായി കുടിവെള്ളം എത്തിക്കും. ഇത് വെറും വാഗ്ദാനമല്ല, ‘മോദി ഗ്യാരണ്ടി’യാണെന്നും മന്ത്രി ഉറപ്പിച്ചു പറഞ്ഞു. കൂടാതെ കേരളത്തിന്റെ വികസന മുരടിപ്പിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എ ശാന്തകുമാരിയും പാലക്കാട് എംപി ശ്രീകണ്ഠനും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.
കേന്ദ്രം പണം അനുവദിച്ചിട്ടും മണ്ഡലത്തില്‍ റോഡുകളോ പാലങ്ങളോ ആശുപത്രികളോ നിര്‍മ്മിക്കുന്നില്ല. മരിച്ചാല്‍ സംസ്‌കരിക്കാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുവെന്നും മന്ത്രി ആരോപിച്ചു. കേന്ദ്ര പദ്ധതികളായ ജന്‍ധന്‍ യോജന (5.7 ലക്ഷം അക്കൗണ്ടുകള്‍), മുദ്ര ലോണ്‍ (14 ലക്ഷം ഗുണഭോക്താക്കള്‍), പിഎം സ്വനിധി എന്നിവയിലൂടെ പാലക്കാട്ടെ ജനങ്ങള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ അവര്‍ വിശദീകരിച്ചു. ശബരിമല വിഷയത്തിലും ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരെ മന്ത്രി കടുത്ത ഭാഷയില്‍ പ്രതികരിച്ചു.
ദൈവവിശ്വാസമില്ലാത്തവര്‍ എന്തിനാണ് ദേവസ്വം ബോര്‍ഡിലിരിക്കുന്നതെന്ന് ചോദിച്ച മന്ത്രി, ബോര്‍ഡിന്റെ കഴിഞ്ഞ കാലത്തെ കണക്കെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പാര്‍ട്ടി അനുയായികള്‍ക്ക് വേണ്ടി മാത്രമാണ് നടപ്പാക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഐടി, ടൂറിസം, ആയുര്‍വേദം എന്നീ മേഖലകളില്‍ കേരളത്തിനുള്ള വലിയ സാധ്യതകള്‍ കേന്ദ്ര ബജറ്റില്‍ പരിഗണിച്ചിട്ടുണ്ടെന്നും സഭയില്‍ മറുപടി നല്‍കവെ മന്ത്രി ഓര്‍മ്മിപ്പിച്ചു. കേരളത്തിന്റെ യഥാര്‍ത്ഥ വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.















