കൊച്ചി: യുവനടി നല്‍കിയ ലൈംഗിക അതിക്രമ പരാതിയില്‍ മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ഡിജിറ്റല്‍ തെളിവുകളുടെ പൂര്‍ണ്ണരൂപം ലഭിച്ചാലുടന്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിക്രമം നടന്ന സമയത്ത് സെറ്റിലുണ്ടായിരുന്ന ചിലര്‍ക്ക് ഈ കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
അതിക്രമത്തിന് പിന്നാലെ അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിസിപി അശ്വതി ജിജി വെളിപ്പെടുത്തി. സംഭവസമയം കാരവാനില്‍ രഞ്ജിത്ത് മാത്രമാണുണ്ടായിരുന്നതെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ അറിയിച്ചത്. ഇതുവരെയുള്ള അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. കേസിലെ നിര്‍ണ്ണായക തെളിവാകേണ്ടിയിരുന്ന കാരവാന് പുറത്തെ സിസിടിവി ദൃശ്യങ്ങളില്‍ ബാക്ക്അപ്പ് ലഭ്യമല്ലെന്ന് പോലീസ് അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ബോബി കുര്യന്‍, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. അറസ്റ്റ് ഭയന്ന് ഒളിവില്‍ പോകാന്‍ രഞ്ജിത്ത് നടത്തിയ നീക്കങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തും. കാറില്‍ ഒപ്പമുണ്ടായിരുന്നവരെയും ചോദ്യം ചെയ്യലിന് വിധേയരാക്കും. അതിജീവിതയുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ‘പ്രശസ്തിക്ക് വേണ്ടി അതിജീവിതയുടെ പേരോ വിവരങ്ങളോ വെളിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും എന്നും കമ്മീഷണര്‍ വ്യക്തമാക്കി. പരാതി നല്‍കാന്‍ വൈകിയതില്‍ അസ്വാഭാവികതയില്ലെന്നും, ഡിജിറ്റല്‍ തെളിവുകള്‍ കൂടി ലഭിക്കുന്നതോടെ കേസിലെ ദുരൂഹതകള്‍ നീങ്ങുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.















