ന്യൂഡല്‍ഹി: രാജ്യത്തെ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ (റിസര്‍ച്ച് ആന്‍ഡ് റഫറല്‍) പുതുതായി ആരംഭിക്കുന്ന ഒഫ്താല്‍മോളജി (കണ്ണുരോഗം), ഓങ്കോളജി (അര്‍ബുദം), ജോയിന്റ് റീപ്ലേസ്മെന്റ് കേന്ദ്രങ്ങള്‍ക്കും ബേസ് ഹോസ്പിറ്റലിലെ വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. 262-ാമത് ആര്‍മി മെഡിക്കല്‍ കോര്‍പ്സ് സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക ആരോഗ്യ സേവന മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന്റെ മൃദുശക്തിയുടെ കരുത്തുറ്റ തെളിവായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍മി ഹോസ്പിറ്റലിലെ പുതിയ കേന്ദ്രങ്ങള്‍ വരുന്നതോടെ കാന്‍സര്‍ ചികിത്സ, സങ്കീര്‍ണ്ണമായ സന്ധികള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍, അത്യാധുനിക നേത്രചികിത്സ എന്നിവയില്‍ സൈനിക മെഡിക്കല്‍ സേവനം ലോകനിലവാരത്തിലേക്ക് ഉയരും. ഡല്‍ഹി കന്റോണ്‍മെന്റിലെ ബേസ് ഹോസ്പിറ്റലില്‍ 998 കിടക്കകളും അടിയന്തര സാഹചര്യങ്ങള്‍ക്കായി അധികമായി 100 കിടക്കകളും ഉള്‍പ്പെടുന്ന വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ നേരിടാന്‍ നവീനമായ ആശയങ്ങളും നൂതന സാങ്കേതികവിദ്യയും സൈനിക ചികിത്സാ രംഗത്ത് സംയോജിപ്പിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
‘ഇന്നത്തെ കാലത്ത് സുരക്ഷ എന്നത് കേവലം അതിര്‍ത്തി കാക്കല്‍ മാത്രമല്ല, ആരോഗ്യ സുരക്ഷയും അതില്‍ പ്രധാനമാണ്,’ രാജ്നാഥ് സിംഗ് പറഞ്ഞു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പോലുള്ള നിര്‍ണ്ണായക ദൗത്യങ്ങളുടെ വിജയത്തിന് പിന്നില്‍ ശക്തമായ മെഡിക്കല്‍ പിന്തുണയുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏത് സാഹചര്യത്തിലും തങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാകുമെന്ന് ഉറപ്പുള്ളപ്പോള്‍ സൈനികര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനികരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന മോദി സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ ഭാഗമായാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍.















