ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദം ആരംഭിച്ചു. ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന കര്‍ശന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. വിശ്വാസ, മതാചാര കാര്യങ്ങളിൽ കോടതി ഇടപെടരുതെന്നും യുവതീപ്രവേശനം അനുവദിച്ചാൽ ശബരിമലയിലെ ആരാധനാസ്വഭാവം മാറുമെന്നുമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മാചാരിയാണെന്നും അതിനാൽ യുവതി പ്രവേശനം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി തീരുമാനം അടുത്ത 30-40 വർഷത്തേക്കെങ്കിലും രാജ്യത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ചീഫ്ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബഞ്ചാണ് വാദം. കേൾക്കുന്നത്. 2018 ലെ സുപ്രീംകോടതി വിധിയെ എതിർക്കുന്നവരാണ് മുന്ന് ദിവസം വാദിക്കുന്നത്. വാദം നടക്കുന്ന ഒന്നാംനമ്പർ കോടതി മുറി തിങ്ങിനിറഞ്ഞിരിക്കുകയാണ്.
സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ വാദം
ശബരിമലയിലെ ആചാരം ഒരു നിശ്ചിത പ്രായത്തിലുള്ള സ്ത്രീകളെ മാത്രം ബാധിക്കുന്നതാണെന്നും കേന്ദ്രം കോടതിയെ ഓർമിപ്പിച്ചു. ദർഗ സന്ദർശിക്കുമ്പോൾ തല തുണികൊണ്ട് മറയ്‌ക്കുന്നത് ആചാരമാണ്. അതുപോലെ പ്രായത്തിലെ നിയന്ത്രണം ശബരിമലയിലെ ആചാരമാണ്. നൂറ്റാണ്ടുകളായി നിലനിന്ന സാമൂഹ്യ തിന്മയായ അയിത്തവുമായി ആചാരങ്ങളെ താരതമ്യം ചെയ്യുന്നത് നീതീകരിക്കാനാവില്ലെന്ന് തുഷാർമേത്ത പറഞ്ഞു.
ശബരിമല വിധിയിൽ തുല്യത എന്നത് ലിംഗസമത്വം എന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ ഭരണഘടനയിലെ ആർട്ടിക്കിൾ 14, 15 ഇതിനകംതന്നെ ലിംഗസമത്വം ഉൾക്കൊള്ളുന്നു. തുല്യത എന്ന വാക്കിന് ലിംഗഭേദവുമായി യാതൊരു ബന്ധവുമില്ല. പൊതു ക്ഷേത്രങ്ങളും മതസ്ഥാപനങ്ങളും എല്ലാവർക്കുമായി തുറന്നു കൊടുക്കണം എന്ന വ്യവസ്ഥ ഒരു പ്രത്യേക കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. പ്രധാനമായും അയിത്തം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. ശബരിമല വിധിയിൽ ഈ വകുപ്പിനെ സ്ത്രീ പ്രവേശനത്തിനുള്ള അനുവാദമായി വ്യാഖ്യാനിച്ചിരുന്നു. ആചാരം ശാസ്ത്രീയമല്ലെങ്കിലോ അതിൽ മാറ്റം വരുത്തണമെന്നുണ്ടെങ്കിലോ അതിനുള്ള പരിഹാരം നിയമനിർമ്മാണ സഭയാണ്.
ഹിന്ദുമതത്തിന്റെ സൗന്ദര്യം എന്നത് ഒരാൾക്ക് ദൈവത്തിൽ വിശ്വസിക്കാതെ തന്നെ ഹിന്ദുവായി തുടരാം എന്നതാണെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി. വേദങ്ങൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ദൈവം ഇല്ലെന്ന് വിശ്വസിക്കുന്ന ചാർവാകന്മാരും ഹിന്ദു സംസ്കാരത്തിലുണ്ട്. മതം എന്നത് ഏക ശിലാരൂപം അല്ല. ഇന്ത്യയിലെ മതങ്ങളുടെ ആന്തരികമായ ബഹുസ്വരതയും വൈവിധ്യവും കോടതി കണക്കിലെടുക്കണം. മതപരമായ കാര്യങ്ങളെ വ്യാഖ്യാനിക്കുമ്പോൾ ഈ വൈവിധ്യം വിസ്മരിക്കരുത്.
കേസിൽ കേന്ദ്ര സർക്കാർ ഒരു പ്രത്യേക പക്ഷത്തല്ല എന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഷിയാ, സുന്നി വിഭാഗങ്ങളെ ഉദാഹരിച്ച് ഇസ്ലാം മതം എന്നത് കേവലം ഒരൊറ്റ രീതിയല്ലെന്നും, മതങ്ങളുടെ വൈവിധ്യം കോടതി കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു, ഇസ്ലാം മതങ്ങളെ പോലെ തന്നെ ക്രൈസ്തവ മതത്തിലും ആന്തരികമായ വ്യത്യാസങ്ങളുണ്ട്. ബൈബിൾ പൊതുവായ ഗ്രന്ഥമാണെങ്കിലും വിവിധ വിഭാഗങ്ങൾക്കിടയിൽ സിദ്ധാന്തപരമായ വലിയ വ്യത്യാസങ്ങളുണ്ട്.
ഷിർദ്ദി സായിബാബ ക്ഷേത്രം, നിസാമുദ്ദീൻ ഔലിയ ദർഗ എന്നിവിടങ്ങളിൽ എല്ലാ മതവിഭാഗങ്ങളിലും ഉപവിഭാഗങ്ങളിലും പെട്ടവർ എത്താറുണ്ട്. ഇവയെ ഒരു പ്രത്യേക വിഭാഗത്തിന്റെ കീഴിൽ മാത്രം ഒതുക്കാനാവില്ല. ശബരിമല ഉൾപ്പെടെ ഓരോ ആരാധനാലയത്തിനും അതിന്റേതായ ആചാരങ്ങളും വിശ്വാസികളുമുണ്ട്. ആത്മീയമായ ഔന്നത്യത്തിൽ എത്താതെ മതഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കുന്നത് അസാധ്യമാണെന്നും, അതിനാൽ കോടതികൾ ഇതിൽ ഇടപെടുന്നതിൽ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഞ്ചിന്റെ നിരീക്ഷണം
ശാസ്ത്രം എന്നത് യുക്തിയുടെയും കാരണങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണെന്നും
എന്നാൽ മതം എന്നത് പൂർണ്ണമായും വിശ്വാസത്തിൽ അധിഷ്ഠിതമാണെന്നും ജസ്റ്റിസ് സുന്ദരേഷ് നിരീക്ഷിച്ചു. മതപരമായ ആചാരം എന്ന് വിളിക്കപ്പെടുന്ന ഒന്നിൽ സാമൂഹികമായ തിന്മകൾ അടങ്ങിയിട്ടുണ്ടെങ്കിൽ, അത് ഒരു സാമൂഹിക വിപത്താണോ അതോ അവിഭാജ്യമായ മതപരമായ ആചാരമാണോ എന്ന് വേർതിരിച്ചറിയാൻ കോടതിക്ക് സാധിക്കുമെന്ന് ജസ്റ്റിസ് നാഗരത്നയും ചൂണ്ടിക്കാട്ടി. വാദത്തിൽ കക്ഷികൾ സമയക്രമം പാലിക്കണമെന്നും ചരിത്രവും അവലോകനം ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.















