ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍, ഭാരതീയ ക്ഷേത്രാചാരങ്ങളിലെ വൈവിധ്യങ്ങളെയും വിശ്വാസങ്ങളെയും ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ലിംഗവിവേചനമല്ലെന്നും മറിച്ച് അവ നൂറ്റാണ്ടുകളായുള്ള വിശ്വാസത്തിന്റെ ഭാഗമാണെന്നും കേന്ദ്രം ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു.
ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല, ചക്കുളത്തുകാവിലെ നാരീപൂജ, കൊറ്റന്‍കുളങ്ങരയിലെ ചമയവിളക്ക് തുടങ്ങിയവയിലെ നിയന്ത്രണങ്ങള്‍ ഭക്തരുടെ വിശ്വാസവുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ്. ഇവയെ തുല്യതാവാദത്തിന്റെ പേരില്‍ ലിംഗവിവേചനമായി കാണുന്നത് യുക്തിസഹമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീകളെ തുല്യരായി മാത്രമല്ല, പുരുഷന്മാരേക്കാള്‍ ഉന്നതമായ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പുരുഷന്മാര്‍ സ്ത്രീകളുടെ പാദങ്ങളില്‍ തൊട്ടു വന്ദിക്കുന്ന ഏക മതം ഹിന്ദുമതമാണെന്നും, ഇതിന്റെ ഉത്തമ ഉദാഹരണമാണ് ചക്കുളത്തുകാവിലെ നാരീപൂജയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ആറ്റുകാല്‍ പൊങ്കാല സമയത്ത് പുരുഷന്മാര്‍ക്കുള്ള നിയന്ത്രണമോ, കൊറ്റന്‍കുളങ്ങരയില്‍ പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടുന്നതോ ലിംഗവിവേചനമായി കണക്കാക്കാനാവില്ല.
വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായുള്ള ഇത്തരം സവിശേഷമായ നിയന്ത്രണങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയ്‌ക്ക് അതീതമാണെന്നാണ് കേന്ദ്ര നിലപാട്. ശബരിമലയിലെ നിയന്ത്രണങ്ങളെ ന്യായീകരിക്കുന്നതിനായി അസമിലെ കാമാഖ്യ ക്ഷേത്രം, കന്യാകുമാരി ക്ഷേത്രം, പുഷ്‌കറിലെ ബ്രഹ്‌മക്ഷേത്രം എന്നിവിടങ്ങളിലെ ആചാരപരമായ പ്രത്യേകതകളും കേന്ദ്രം കോടതിക്ക് കൈമാറിയ രേഖകളില്‍ അക്കമിട്ടു നിരത്തുന്നു. ഭാരതത്തിലെ വൈവിധ്യമാര്‍ന്ന ആചാര സംഹിതകളെ അവയുടെ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താനെന്നും കേന്ദ്രം വാദിക്കുന്നു.















