ബിജ്നോര്‍: പശ്ചിമേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാക് ബന്ധമുള്ള ഹാന്‍ഡ്ലര്‍ സോഷ്യല്‍ മീഡിയ വഴി നിയന്ത്രിക്കുന്ന ഭീകര ശൃംഖലയുടെ ഭാഗമായ രണ്ട് പേരെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഉവൈദ് മാലിക്, സമീര്‍ എന്നറിയപ്പെടുന്ന ജലാല്‍ ഹൈദര്‍ എന്നിവരാണ് ബിജ്നോറില്‍ നിന്ന് പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്ന ശൃംഖലയാണിതെന്ന് പോലീസ് പറഞ്ഞു. നിലവില്‍ പശ്ചിമേഷ്യയിലുള്ള മീററ്റ് സ്വദേശി ആഖിബ് ആണ് ഈ സംഘത്തെ നിയന്ത്രിക്കുന്നത്. ആഖിബിന് ദക്ഷിണാഫ്രിക്കയിലും സൗദി അറേബ്യയിലും സമ്പര്‍ക്കങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
2025 നവംബറില്‍ ആഖിബ് എകെ-47 തോക്കുകളും സ്‌ഫോടകവസ്തുക്കളും പ്രദര്‍ശിപ്പിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിച്ചിരുന്നു. അന്ന് പ്രാദേശിക പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവ കളിപ്പാട്ടങ്ങളാണെന്ന് കണ്ടെത്തി കേസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ തെളിവുകള്‍ ലഭിച്ചതോടെ എടിഎസ് അന്വേഷണം ഏറ്റെടുക്കുകയും പഴയ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.
പഴയ കേസ് അഴിമതിയിലൂടെ അവസാനിപ്പിച്ചതിന് അന്നത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും അന്വേഷണ ഉദ്യോഗസ്ഥനെയും സസ്പെന്‍ഡ് ചെയ്തു. സര്‍ക്കിള്‍ ഓഫീസറെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. ഏപ്രില്‍ 2-ന് ഇതേ സംഘത്തില്‍പ്പെട്ട നാല് പേരെ മീററ്റില്‍ നിന്നും ഗൗതം ബുദ്ധ നഗറില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ലഖ്നൗ റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് സംഘം നടത്തിയിരുന്നതെന്ന് പ്രാദേശിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
പ്രതികള്‍ സൂറത്തില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ദക്ഷിണാഫ്രിക്കയിലുള്ള മെയ്സൂല്‍ എന്നയാളുമായി ബന്ധപ്പെടുന്നത്. ഡിജിറ്റല്‍ തെളിവുകളുടെയും വിദേശ ബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. പ്രതികളുടെ പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.















