ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ രോഹിണിയിലുള്ള മംഗേരാം പാര്‍ക്ക് മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ട് വയസ്സുള്ള കുഞ്ഞടക്കം മൂന്ന് പേര്‍ മരിച്ചു. ഒരു പുരുഷനും സ്ത്രീയും കുട്ടിയുമാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ 1.30-ഓടെയാണ് അഗ്‌നിശമന സേനയ്‌ക്ക് അപകട സന്ദേശം ലഭിക്കുന്നത്. ഒരു പ്ലാസ്റ്റിക് ഗോഡൗണില്‍ ആരംഭിച്ച തീ സമീപത്തെ താല്‍ക്കാലിക കുടിലുകളിലേക്ക് അതിവേഗം പടരുകയായിരുന്നു.
വിവരം ലഭിച്ച ഉടന്‍ തന്നെ 7 അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഏകദേശം മൂന്നര മണിക്കൂര്‍ നീണ്ട കഠിനശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ 4 മണിയോടെയാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ആക്രി പെറുക്കി ജീവിക്കുന്ന തൊഴിലാളികള്‍ താമസിച്ചിരുന്ന കുടിലുകളാണ് കത്തിനശിച്ചത്. തീ പടരുമ്പോള്‍ കുടിലുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയവര്‍ക്ക് രക്ഷപ്പെടാന്‍ സാവകാശം ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെങ്കില്‍ വേഗത്തില്‍ തീപിടിക്കുന്ന വസ്തുക്കളിലേക്ക് അബദ്ധത്തില്‍ തീ പടര്‍ന്നതോ ആകാം കാരണമെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
അശ്രദ്ധമായ കൈകാര്യം ചെയ്യല്‍, നരഹത്യ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ‘പെട്ടെന്നായിരുന്നു തീ ആളിപ്പടര്‍ന്നത്. രക്ഷപ്പെടാന്‍ പോലും അവര്‍ക്ക് സമയം കിട്ടിയില്ല. സഹായത്തിനായി ആളുകള്‍ നിലവിളിക്കുന്നത് കേള്‍ക്കാമായിരുന്നു, പക്ഷേ അപ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു,’ ഒരു പ്രദേശവാസി ഭീതിയോടെ ഓര്‍ത്തെടുത്തു. ‘പുലര്‍ച്ചെ 1.30-നാണ് സന്ദേശം ലഭിച്ചത്. 4 മണിയോടെ തീ അണയ്‌ക്കാന്‍ സാധിച്ചു. അപകടകാരണം കണ്ടെത്താന്‍ വിശദമായ പരിശോധന നടന്നുവരികയാണ്.’എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു.















