ന്യൂഡല്‍ഹി: ഭാരതത്തിലെ സ്ത്രീശക്തിക്ക് രാഷ്‌ട്രീയ ശാക്തീകരണം ഉറപ്പാക്കുന്ന ചരിത്രപരമായ വനിതാ സംവരണ ഭേദഗതി ബില്ലിലും മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വൈകുന്നേരം ആറ് മണിക്ക് ലോക്‌സഭയില്‍ മറുപടി നല്‍കും. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ സുപ്രധാന മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന ബില്ലുകളില്‍ സര്‍ക്കാരിന്റെ സുവ്യക്തമായ നിലപാടുകള്‍ അദ്ദേഹം സഭയെ അറിയിക്കും.
ബില്ലുകള്‍ പാസാക്കുന്നതിലൂടെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനും മണ്ഡലങ്ങളുടെ ശാസ്ത്രീയമായ പുനര്‍നിര്‍ണ്ണയം സാധ്യമാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വൈകുന്നേരം ഏഴ് മണിയോടെ ബില്ലുകള്‍ വോട്ടെടുപ്പിന് എടുത്തേക്കും. വോട്ടെടുപ്പിന് മുന്നോടിയായി ഭരണകൂടം അതീവ ജാഗ്രതയോടെയും കൃത്യതയോടെയുമാണ് നീങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ബില്ലുകളുടെ സുഗമമായ പാസാക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയായി. ആഭ്യന്തര മന്ത്രി അമിത് ഷാ സ്പീക്കര്‍ ഓം ബിര്‍ളയുമായും ആശയവിനിമയം നടത്തി.
പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയരുന്ന തടസ്സവാദങ്ങളെ മറികടന്ന് രാജ്യനന്മയ്‌ക്ക് ആവശ്യമായ നിയമനിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനായുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ രാഷ്‌ട്രീയ പ്രേരിതമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വനിതാ സംവരണ ബില്ലിന് സ്ത്രീ ശാക്തീകരണവുമായി ബന്ധമില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു. തെക്കന്‍ സംസ്ഥാനങ്ങളുടെയും ചെറിയ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം കുറയുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, രാജ്യത്തിന്റെ സമഗ്രമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
സങ്കുചിത രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി രാജ്യത്തിന്റെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നിലപാടിന് ലോക്‌സഭയില്‍ അമിത് ഷാ കൃത്യമായ മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പാക്കാനും ബില്ലുകള്‍ നിയമമാക്കാനുമുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.















