ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ എൻഎ ഹാരിസിന്റെ മക്കൾ മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെയും, ഉമർ ഫാറൂഖ് നാലപ്പാടിന്റെയും വീടുകളിൽ തിങ്കളാഴ്ച രാവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ബെംഗളൂരുവിലെ അശോക് നഗറിലുള്ള ഹാരിസിന്റെ വസതിയിലും മുഹമ്മദ് നാലപ്പാടിന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.
“മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെയും ഒമർ ഫാറൂഖ് നാലപ്പാടിന്റെയും വീടുകളിലും പരിശോധന നടന്നു. ബെംഗളൂരുവിലെ ശാന്തിനഗർ മണ്ഡലത്തിൽ നിന്നുള്ള കർണാടക നിയമസഭാംഗമായ എൻ.എ. ഹാരിസിന്റെ മക്കളാണ് ഇവർ. 2002 ലെ പി.എം.എൽ.എ പ്രകാരം നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഹാരിസ് നാലപ്പാടും ഒമർ ഫാറൂഖ് നാലപ്പാടും ശ്രീകി എന്ന ശ്രീകൃഷ്ണ രമേശിന്റെ അടുത്ത അനുയായികളാണെന്നും കുറ്റകൃത്യങ്ങളുടെ പ്രധാന ഗുണഭോക്താക്കളാണെന്നും കണ്ടെത്തി,” ഇഡി വൃത്തങ്ങൾ പറഞ്ഞു.

ബിറ്റ്‌കോയിൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ബെംഗളൂരു ഉൾപ്പെടെ ആകെ 17 സ്ഥലങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ സുപ്രധാന രേഖകൾ പരിശോധിക്കുന്നുണ്ട്. മുഹമ്മദ് നാലപ്പാടിന് സീരിയൽ ഹാക്കർ ശ്രീക്കിയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഈ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇഡി റെയ്ഡ് നടത്തിയത്. ശ്രീക്കിയും നാലപ്പാടും തമ്മിൽ കോടിക്കണക്കിനു രൂപയുടെ നിയമവിരുദ്ധ ഇടപാട് നടന്നതായി ഇഡി ആരോപിച്ചിട്ടുണ്ട്. നേരത്തെ, ബിറ്റ്‌കോയിൻ കേസിൽ മുഹമ്മദ് നാലപ്പാടിനെയും സംസ്ഥാന സിഐഡി ചോദ്യം ചെയ്തിരുന്നു. നിലവിൽ ഇഡി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ദേശീയ, അന്തർദേശീയ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യൽ, ബിറ്റ്‌കോയിനുകൾ മോഷ്ടിക്കൽ, കൊള്ളയടിക്കൽ, എൻഡിപിഎസ് നിയമത്തിന്റെ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങൾ ആരോപിച്ച് കർണാടക പോലീസ് സമർപ്പിച്ച എഫ്‌ഐആറുകളുടെയും കുറ്റപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ കേസിൽ അന്വേഷണം ആരംഭിച്ചത്.കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഏജൻസി പറഞ്ഞു.

കേരളത്തിൽ മുസ്‌ലിം ലീഗിലും കോൺഗ്രെസ്സിലുമുള്ള നിരവധി നേതാക്കന്മാരുടെ അടുത്ത സുഹൃത്തും രാഷ്‌ട്രീയ ബന്ധുവുമാണ് എൻ എ ഹാരിസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഹാരിസ് കേരളത്തിലും നിരവധി യു ഡി എഫ് നേതാക്കൾക്ക് വേണ്ടി മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചിരുന്നു..















