ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നതായി പുതിയ വെളിപ്പെടുത്തല്‍. ലഷ്‌കര്‍-ഇ-തൊയ്ബ, അതിന്റെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നിവയുടെ കമാന്‍ഡറായ സാജിദ് ജാട്ടിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പാകിസ്താന്‍ ബന്ധം തെളിയിക്കുന്ന രേഖകളും ദൃശ്യങ്ങളും ലഭിച്ചത്.
സാജിദ് ജാട്ട് എന്നറിയപ്പെടുന്ന ഭീകരന്റെ യഥാര്‍ത്ഥ പേര് ഹബീബുള്ള തബസ്സും എന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സെയ്ഫുള്ള സാജിദ്, ഹബീബുള്ള തബസ്സും, ‘സലിം ലംഗ്ഡ’ തുടങ്ങി നിരവധി അപരനാമങ്ങളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. സുരക്ഷാ സേനയുമായുള്ള മുന്‍പത്തെ ഏറ്റുമുട്ടലില്‍ കാലിന് പരിക്കേറ്റതിനാലാണ് ഇയാള്‍ക്ക് സലിം ലംഗ്ഡ എന്ന പേര് ലഭിച്ചത്. പിടിയിലാകാതിരിക്കാന്‍ ഇയാള്‍ തന്റെ ശാരീരിക രൂപത്തിലും താമസസ്ഥലത്തും നിരന്തരം മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഭീകരവാദിയുടെ പാകിസ്താന്‍ പൗരത്വ കാര്‍ഡ്, പാകിസ്താനിലെ കസൂര്‍ ജില്ലയിലുള്ള ഇയാളുടെ വീടിന്റെ ദൃശ്യങ്ങള്‍, റാവല്‍പിണ്ടിയിലെ സേഫ് ഹൗസില്‍ ഇയാള്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ എന്നിവ അന്വേഷണസംഘം പുറത്തുവിട്ടു. 1976 മാര്‍ച്ച് 23നാണ് ഇയാളുടെ ജനനം. പാകിസ്താനിലെ കസൂര്‍ ജില്ലയിലുള്ള പട്ടോക്കി തെഹ്സിലിലെ ഭോയ് അസല്‍ ഗ്രാമമാണ് സ്വദേശം. മുഹമ്മദ് റഫീഖാണ് പിതാവ്.
ഐഎസ്‌ഐയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇസ്ലാമാബാദിലെ ജി-6 സെക്ടര്‍ ഉള്‍പ്പെടെയുള്ള അതിസുരക്ഷിത മേഖലകളില്‍ ഇയാള്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2025 ഏപ്രില്‍ 22-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച പഹല്‍ഗാം ആക്രമണം നടന്നത്. പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ അതിക്രമിച്ചു കയറിയ 4-5 ഭീകരര്‍ വിനോദസഞ്ചാരികളുടെ മതം ചോദിച്ചറിഞ്ഞ ശേഷം വെടിവെക്കുകയായിരുന്നു. 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക തൊഴിലാളിയും ഉള്‍പ്പെടെ 26 പേര്‍ അന്ന് കൊല്ലപ്പെട്ടു.
ആക്രമണത്തിന് മറുപടിയായി മെയ് 7-ന് ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന സൈനിക നീക്കത്തില്‍ പാക് ബൂല്‍ കശ്മീരിലെയും പാകിസ്താനിലെയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും 100-ലധികം ഭീകരരെ വധിക്കുകയും ചെയ്തു. പഹല്‍ഗാം ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാ ഭീകരരെയും 2025 ജൂലൈയില്‍ നടന്ന ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന സംയുക്ത സൈനിക നീക്കത്തിലൂടെ സുരക്ഷാ സേന വധിച്ചിരുന്നു. നിലവില്‍ ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഹബീബുള്ള തബസ്സും ആണ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താനില്‍ ഒളിവില്‍ കഴിയുന്ന ഇയാള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നയതന്ത്ര നീക്കങ്ങള്‍ക്ക് ഈ പുതിയ തെളിവുകള്‍ വഴിയൊരുക്കും.















