കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ സംസ്ഥാനത്തെ വ്യവസായ മേഖല തകര്‍ന്നടിഞ്ഞുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊല്‍ക്കത്തയിലെ ബുറാബസാറില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ ഭരണത്തിന് കീഴില്‍ ബംഗാളില്‍ ഏഴായിരത്തോളം വന്‍കിട വ്യവസായങ്ങള്‍ പൂട്ടിയപ്പോള്‍, ഉത്തര്‍പ്രദേശില്‍ ഇതേ കാലയളവില്‍ 17,000 പുതിയ വ്യവസായങ്ങള്‍ ആരംഭിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഒരുകാലത്ത് വിജ്ഞാനത്തിന്റെയും വ്യവസായത്തിന്റെയും കേന്ദ്രമായിരുന്ന ബംഗാള്‍ ഇന്ന് തകര്‍ച്ചയുടെ പാതയിലാണെന്ന് യോഗി പറഞ്ഞു. ‘ഏഴായിരം വന്‍കിട വ്യവസായങ്ങള്‍ക്ക് പുറമെ ആയിരക്കണക്കിന് ചെറുകിട-ഇടത്തരം സംരംഭങ്ങളും പൂട്ടിക്കഴിഞ്ഞു. ഇതിലൂടെ ഏകദേശം 30 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായി. കോണ്‍ഗ്രസ്, സി.പി.ഐ.എം, ഇപ്പോള്‍ തൃണമൂല്‍ എന്നിവരുടെ പതിറ്റാണ്ടുകള്‍ നീണ്ട ദുര്‍ഭരണത്തിലൂടെ ബംഗാള്‍ വ്യവസായങ്ങളുടെ ശ്മശാനമായി മാറി,’ അദ്ദേഹം കുറ്റപ്പെടുത്തി.
രവീന്ദ്രനാഥ ടാഗോറിന്റെ ജന്മഗൃഹമായ ജോറാസങ്കോ താക്കൂര്‍ ബാരിയുടെ പൈതൃക പദവി നിലനിര്‍ത്തുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ടാഗോറിനൊപ്പം ഭാരതാംബയുടെ ചിത്രം വെക്കേണ്ട സ്ഥാനത്ത് മമത ബാനര്‍ജിയുടെ ചിത്രങ്ങളാണ് തൃണമൂല്‍ ഗുണ്ടകള്‍ പതിപ്പിച്ചിരിക്കുന്നത്. ഭാരതീയ സംസ്‌കാരത്തോടോ ഭാരതാംബയോടോ തൃണമൂലിന് ബഹുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ മന്ത്രിമാര്‍ ഉറുദു ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നത് ബംഗാളി സ്വത്വത്തെ മുറിപ്പെടുത്തുന്നതാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. ‘ബംഗാളി ഭാഷ കൊല്‍ക്കത്തയുടെയും ബംഗാളിന്റെയും ഭാഷയായി തന്നെ തുടരും. ന്യൂനപക്ഷ പ്രീണനം നടത്തുന്ന തൃണമൂല്‍ നേതാക്കള്‍ക്ക് ബംഗാളി അസ്മിതയെ തകര്‍ക്കാന്‍ കഴിയില്ല,’ അദ്ദേഹം വ്യക്തമാക്കി.
കാളി പൂജയ്‌ക്കും ദുര്‍ഗ്ഗാ പൂജയ്‌ക്കും മമത സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് യുപി മുഖ്യമന്ത്രി ആരോപിച്ചു. ‘മമത ദീദിക്ക് ശ്രീരാമന്‍ എന്ന പേരിനോട് അലര്‍ജിയാണ്. അയോധ്യയിലെ രാമക്ഷേത്രത്തെ അവര്‍ എതിര്‍ത്തു. നമ്മുടെ വികാരങ്ങളുമായി ഒത്തുപോകാത്ത ഒരു സര്‍ക്കാര്‍ വേണോ എന്ന് ജനങ്ങള്‍ ചിന്തിക്കണം,’ അദ്ദേഹം ചോദിച്ചു.
ബംഗാളിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തില്‍ തൃണമൂലിനെ ഭരണത്തില്‍ നിന്ന് പുറത്താക്കണമെന്നും യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തു.















