കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദംദമ്മില്‍ നടന്ന വന്‍ റാലിയില്‍ മമത സര്‍ക്കാരിനെതിരേയും കോണ്‍ഗ്രസിനെതിരേയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിനെ നുഴഞ്ഞുകയറ്റ വിമുക്തമാക്കാനും വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കാനും ബിജെപിയെ അധികാരത്തിലേറ്റണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ബംഗാളില്‍ നിയമവിരുദ്ധമായ ആചാരങ്ങള്‍ക്കും ബഹുഭാര്യാത്വത്തിനും അന്ത്യം കുറിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. ‘ബംഗാളില്‍ നാല് വിവാഹം കഴിക്കാന്‍ ആര്‍ക്കെങ്കിലും ഇളവ് നല്‍കണോ? മുത്തലാഖ് അവസാനിപ്പിക്കാനും ഇത്തരം അനാചാരങ്ങള്‍ തടയാനും ഒരേയൊരു വഴിയേയുള്ളൂ, അത് താമര ചിഹ്നത്തില്‍ വോട്ട് ചെയ്യുക എന്നതാണ്,’ അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാളിനായി വോട്ട് രേഖപ്പെടുത്താന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
പുറത്തുനിന്നുള്ളവര്‍ ഭരിക്കുമെന്ന മമത ബാനര്‍ജിയുടെ പ്രചാരണത്തെ അമിത് ഷാ തള്ളിക്കളഞ്ഞു. ‘ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രി ഈ മണ്ണില്‍ ജനിച്ച, ബംഗാളി ഭാഷ പഠിച്ച, ഒരു തനി ബംഗാളി തന്നെയായിരിക്കും. അത് മമതയുടെ അനന്തരവന്‍ ആയിരിക്കില്ല, മറിച്ച് ഒരു സാധാരണ ബിജെപി പ്രവര്‍ത്തകനായിരിക്കും,’ അദ്ദേഹം വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കുന്ന വികസന രേഖ അദ്ദേഹം അവതരിപ്പിച്ചു.
സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ അക്കൗണ്ടിലേക്ക് നല്‍കും. ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുകയും കുടിശ്ശികയുള്ള ഡി.എ നല്‍കുകയും ചെയ്യും. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 3000 രൂപ ധനസഹായം നല്‍കും. മെട്രോ ശൃംഖല മൂന്നിരട്ടിയായി വികസിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഭീകരവാദി’ എന്ന് വിളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നടപടിയെ അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുമായുള്ള കൂട്ടുകെട്ട് ഖാര്‍ഗെയുടെ ഭാഷ മോശമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
രാജ്യത്ത് ഭീകരവാദം അടിച്ചമര്‍ത്തിയ ലോകനേതാവിനെ ആക്ഷേപിക്കുന്നത് കോടിക്കണക്കിന് ഇന്ത്യക്കാരെ അപമാനിക്കലാണെന്നും ഇതിന് ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലും അസമിലും ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും ബിജെപി ചരിത്ര വിജയം നേടുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.















