ചിറയിൻകീഴ്: പാമ്പ് കടിയേറ്റ എട്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി പിതാവ് ദിലീപ് രംഗത്ത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും ലാഘവത്തോടെയുള്ള പെരുമാറ്റവുമാണ് തന്റെ മകന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് ദിലീപ് ആരോപിച്ചു.
അമ്മൂമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ എന്തോ കടിച്ചത്. ഉടൻതന്നെ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുന്നതുവരെ കുട്ടി സാധാരണ നിലയിൽ സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ അവിടെ എത്തിയതോടെ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങി. കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ രക്തപരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുകയാണ് ചെയ്തത്. കുട്ടിക്ക് ശ്വാസംമുട്ടലും സംസാരത്തിന് തടസ്സവും നേരിട്ടപ്പോൾ അത് വെറും കഫക്കെട്ട് ആണെന്നാണ് അധികൃതർ മറുപടി നൽകിയത്. കുട്ടി അസ്വസ്ഥനാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും വേണ്ടത്ര ഗൗരവത്തോടെ ഇടപെടാനോ വിദഗ്ധ ചികിത്സ ഉറപ്പാക്കാനോ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് പിതാവ് പറയുന്നു.
നിലവിൽ കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.















