കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ചരിത്രപരമായ നേട്ടത്തോടെ പൂര്‍ത്തിയായി. ഏപ്രില്‍ 23-ന് നടന്ന വോട്ടെടുപ്പില്‍ ഒരു ബൂത്തില്‍ പോലും പുനര്‍പോളിംഗ് നടത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചു. മൈക്രോ ഒബ്സര്‍വര്‍മാരുടെയും കേന്ദ്രസേനയുടെയും സമാനതകളില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പ് കുറ്റമറ്റതാക്കാന്‍ സഹായിച്ചതെന്ന് കമ്മീഷന്‍ വിലയിരുത്തി. സംസ്ഥാനത്തെ 16 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ജനവിധി നടന്നത്. ബംഗാള്‍ രാഷ്‌ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇത്തവണ ദൃശ്യമായത്.
ദക്ഷിണ ദിനാജ്പൂര്‍: 94.98%, കൂച്ച് ബെഹാര്‍: 94.75%, ബീര്‍ഭും: 93.88% എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വോട്ടിംഗ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ദിവസം ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അസ്വാരസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും, അവ പ്രക്രിയയെ ബാധിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 3.6 കോടി വോട്ടര്‍മാര്‍ പങ്കെടുത്ത ഈ ഘട്ടത്തിലെ ഒബ്സര്‍വര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് റീപോളിംഗ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
‘തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതില്‍ നിരീക്ഷകരുടെ റിപ്പോര്‍ട്ടുകളും ഫീല്‍ഡ് റിപ്പോര്‍ട്ടുകളും നിര്‍ണ്ണായകമായി. ജനാധിപത്യ പ്രക്രിയയുടെ വിജയമാണ് ഈ പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത്.’ – തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് പറഞ്ഞു. വരും ഘട്ടങ്ങളിലും ഇതേ സുരക്ഷാ കര്‍ക്കശ്യം തുടരുമെന്നും വോട്ടര്‍മാര്‍ക്ക് ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സാഹചര്യം ഉറപ്പാക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.















