കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ ഗുണ്ടകളെയും മാഫിയകളെയും വേരോടെ പിഴുതെറിയുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഹൂഗ്ലിയില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനമായ രീതിയില്‍ ബിഷ്ണുപൂരിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തൃണമൂല്‍ ഗുണ്ടകള്‍ക്ക് അവസാന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബംഗാളിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി. ‘ബംഗാളില്‍ ഇനി ഗുണ്ടകള്‍ വാഴില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ഇനി ഉണ്ടെങ്കില്‍ തന്നെ അവര്‍ ഒന്നുകില്‍ ബംഗാളിലെ ജയിലുകളിലുണ്ടാകും, അല്ലെങ്കില്‍ ‘മുകളില്‍’ (പരലോകത്ത്) ആയിരിക്കും. കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുമെന്നും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.
അതേസമയം, സ്ത്രീസുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് അമിത് ഷായുടെ റാലി. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പരാജയമാണെന്ന് അമിത് ഷാ ആരോപിച്ചു. ആര്‍.ജി കര്‍, സന്ദേശ്ഖാലി തുടങ്ങിയ സംഭവങ്ങള്‍ ഇതിന് തെളിവാണ്. സ്ത്രീകള്‍ രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന് ഒരു വനിതാ മുഖ്യമന്ത്രി തന്നെ പറയുന്നത് ലജ്ജാകരമാണ്. ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തും ഇത്തരം നിയന്ത്രണങ്ങളില്ലെന്ന് ഷാ ചൂണ്ടിക്കാട്ടി.
മെയ് അഞ്ചിന് ശേഷം ബംഗാളിലെ ഒരു കൊച്ചു പെണ്‍കുട്ടിക്ക് പോലും രാത്രി ഒരു മണിക്ക് ഭയമില്ലാതെ പുറത്തിറങ്ങാന്‍ കഴിയുന്ന സാഹചര്യം ബിജെപി സര്‍ക്കാര്‍ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് ദിവസം വീടിന് പുറത്തിറങ്ങരുതെന്നും മെയ് 5 കഴിഞ്ഞാല്‍ ഗുണ്ടകളുടെ കഥ കഴിയുമെന്നും അമിത് ഷാ താക്കീത് നല്‍കി. ഏപ്രില്‍ 29-നകം എല്ലാ അഴിമതിക്കാരും ഗുണ്ടകളും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്നും മെയ് 4 കഴിഞ്ഞാല്‍ ആരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.















