ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിലെ വാദം പത്താം ദിവസത്തിലേക്ക് കടന്നു. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇന്ന് നടക്കുന്നത്. പുനഃപരിശോധനാ ഹർജിയെ എതിർക്കുന്നവരുടെ വാദത്തിനുശേഷമാകും സംസ്ഥാന സർക്കാരിന്റെ വാദം. മതാചാരങ്ങളിൽ മത പണ്ഡിതരുടെ അഭിപ്രായം മാനിച്ച് തീരുമാനമെടുക്കണം എന്നായിരുന്നു സർക്കാർ എഴുതി നൽകിയ നിലപാട്.
ശബരിമലയിലേക്ക് സംസ്ഥാന സർക്കാർ ഒളിച്ചു കടത്തിയ ബിന്ദു അമ്മിണിക്കും കനക ദുർഗയ്‌ക്കും വേണ്ടി ഇന്ദിര ജെയ്‌സിംഗാണ് ഹാജരായത്. ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും വിശ്വാസികളാണോ എന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. ബിന്ദു അമ്മിണി വിശ്വാസിയാണെന്നും ചെറുപ്പത്തിൽ ശബരിമലയിൽ പോയിരുന്നുവെന്നുമാണ് ഇന്ദിര ജെയ്‌സിംഗ് കോടതയിൽ പറഞ്ഞത്. ശബരിമലയിൽ പോയതിന് ബിന്ദു അമ്മിണി ആൾക്കൂട്ട ആക്രമണം നേരിടേണ്ടി വന്നുവെന്നും കേരളം വിടേണ്ടിവന്നുവെന്നും നിയമത്തെ അനുസരിച്ചവരാണ് വിഷയത്തിൽ പരാജയപ്പെട്ടതെന്നായിരുന്നു ഇന്ദിര ജെയ്സിംഗിനറെ വാദം.
പരിഷ്കാരത്തിന്റെ പേരിൽ മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാനാകില്ലെന്ന് സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കി. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നുവച്ച് പരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. അവിശ്വാസിക്ക് മതവിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നും നാഗരത്ന ചൂണ്ടിക്കാട്ടി.















