സിദ്ധാര്‍ത്ഥ്നഗര്‍: സോഷ്യല്‍ മീഡിയ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ 13 വയസ്സുകാരന്‍ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ അഞ്ച് കുട്ടികള്‍ 60 അടി ഉയരമുള്ള വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. 16 മണിക്കൂര്‍ നീണ്ട അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ വ്യോമസേന സുരക്ഷിതമായി താഴെയിറക്കി.
സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനായി അഞ്ച് കുട്ടികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അവഗണിച്ച് വാട്ടര്‍ ടാങ്കിന് മുകളില്‍ കയറുകയായിരുന്നു. വീഡിയോ എടുത്ത ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെ കുട്ടികളുടെ ഭാരം താങ്ങാനാവാതെ ടാങ്കിന്റെ ഗോവണി തകര്‍ന്നു. ഇതോടെ മൂന്ന് കുട്ടികള്‍ 50 അടി താഴ്ചയിലേക്ക് വീണു. സിദ്ധാര്‍ത്ഥ് എന്ന ബാലന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗോവണി തകര്‍ന്നതോടെ ബാക്കി രണ്ട് കുട്ടികള്‍ ടാങ്കിന് മുകളില്‍ കുടുങ്ങി. കുട്ടികളെ താഴെയിറക്കാനുള്ള ആദ്യഘട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു. പ്രദേശം ചതുപ്പുനിലമായതിനാല്‍ ക്രെയിനിന് അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതോടെ സ്ഥിതി സങ്കീര്‍ണ്ണമായി. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്താനായത്.
രാത്രി വൈകി ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ MI-17 V5 ഹെലികോപ്റ്റര്‍ വിന്യസിച്ചു. ഏകദേശം 16 മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ 5:20-ഓടെ രണ്ട് കുട്ടികളെയും ഹെലികോപ്റ്ററില്‍ സുരക്ഷിതമായി എയര്‍ലിഫ്റ്റ് ചെയ്തത്. ജില്ലാ മജിസ്ട്രേറ്റ് ശിവശരണപ്പ ജി.എന്‍, എസ്.എസ്.പി അഭിഷേക് മഹാജന്‍ എന്നിവര്‍ രാത്രിയിലുടനീളം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
അപകടകരമായ സാഹചര്യങ്ങളില്‍ ഇത്തരം കെട്ടിടങ്ങളില്‍ പ്രവേശിക്കുന്നത് തടയുന്നതിലും സോഷ്യല്‍ മീഡിയയ്‌ക്ക് വേണ്ടിയുള്ള അപകടകരമായ സ്റ്റണ്ടുകള്‍ വര്‍ദ്ധിക്കുന്നതിലും അധികൃതര്‍ ആശങ്ക രേഖപ്പെടുത്തി. അപകടകരമായ ഇത്തരം പ്രവണതകളില്‍ നിന്ന് യുവാക്കളും കുട്ടികളും വിട്ടുനില്‍ക്കണമെന്ന് പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.















