കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ തൂത്തെറിഞ്ഞു ബിജെപിക്ക് ഉജ്ജ്വല വിജയമാണ് നേടിയത്. 2021-ൽ 77 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ വൻ മുന്നേറ്റമാണ് നടത്തിയത്. തുടർച്ചയായ നാലാം ഊഴം പ്രതീക്ഷിച്ചിറങ്ങിയ തൃണമൂൽ കോൺഗ്രസ് വെറും 80 സീറ്റുകളിൽ ഒതുങ്ങി. മുഖ്യമന്ത്രി മമത ബാനർജിയുടെ പരാജയമാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. തന്റെ തട്ടകമായ ഭവാനിപൂരിൽ സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്.
ബംഗാളി ഹിന്ദു വോട്ടർമാർക്കിടയിലുണ്ടായ വലിയ രാഷ്‌ട്രീയ മാറ്റം സുവേന്ദുവിന്റെ വിജയത്തിൽ നിർണ്ണായകമായി. മുസ്ലിം ഭൂരിപക്ഷ മേഖലകളായ മുർഷിദാബാദ്, മാൾഡ, നോർത്ത് ദിനാജ്പൂർ എന്നിവിടങ്ങളിൽ ബിജെപി അപ്രതീക്ഷിത നേട്ടമുണ്ടാക്കി.
വർഷങ്ങളായുള്ള വ്യവസായ മുരടിപ്പും യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മയും മമത സർക്കാരിനെതിരെയുള്ള ആയുധമായി. വെറും 1,500 രൂപയുടെ പ്രതിമാസ അലവൻസിനേക്കാൾ യുവാക്കൾ ആഗ്രഹിച്ചത് തൊഴിലവസരങ്ങളും സാമ്പത്തിക സുരക്ഷിതത്വവുമാണ്. അധ്യാപക നിയമന കുംഭകോണം തൃണമൂൽ സർക്കാരിന്റെ പ്രതിച്ഛായയെ വല്ലാതെ ബാധിച്ചു.
ആർ.ജി. കർ ആശുപത്രിയിലെ ബലാത്സംഗക്കേസ്, സന്ദേശ്ഖാലിയിലെ സംഭവങ്ങൾ എന്നിവ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും വലിയ ചോദ്യങ്ങൾ ഉയർത്തി. ബിജെപി വന്നാൽ മാംസാഹാരം നിരോധിക്കും തുടങ്ങിയ മമതയുടെ ആരോപണങ്ങൾ ജനങ്ങൾ തള്ളി.
വ്യവസായങ്ങൾ തിരികെ കൊണ്ടുവരുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയ്‌ക്കൊപ്പം തന്നെ ബംഗാളിന്റെ സാംസ്കാരിക പൈതൃകവും ദേശീയതയും എങ്ങനെ സമന്വയിപ്പിക്കും എന്നതും നിർണ്ണായകമാണ്. ടാഗോറിന്റെയും സത്യജിത് റേയുടെയും പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുക എന്ന ദൗത്യമാണ് പുതിയ സർക്കാരിനുള്ളത്.















