ലഖ്നൗ: ഉത്തര്‍പ്രദേശിന്റെ ക്രമസമാധാന ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2024ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണ്. സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളില്‍ വലിയ കുറവുണ്ടായതോടെ ഉത്തര്‍പ്രദേശ് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
സ്ത്രീ സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കുന്ന യോഗി സര്‍ക്കാരിന്റെ നയങ്ങള്‍ ഫലം കാണുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്ത്രീധന മരണങ്ങളില്‍ പകുതിയിലധികം (51%) കുറവുണ്ടായി. 2023-ല്‍ 2,122 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് 2024-ല്‍ ഇത് 1,047 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ബലാത്സംഗ കേസുകളില്‍ 8.7% കുറവ് രേഖപ്പെടുത്തി. 2022-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 13 ശതമാനത്തിന്റെ കുറവാണ് ഈ മേഖലയില്‍ ഉണ്ടായത്.
വര്‍ഗീയ കലാപങ്ങള്‍ പൂര്‍ണ്ണമായും അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചു എന്നത് റിപ്പോര്‍ട്ടിലെ പ്രധാന നേട്ടമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് ഒരിടത്തുപോലും വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞതും സംസ്ഥാനത്തിന്റെ സാമൂഹിക പുരോഗതിയുടെ അടയാളമായി. ജനസംഖ്യയില്‍ ഒന്നാമതാണെങ്കിലും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ വളരെ പിന്നിലാണ് ഉത്തര്‍പ്രദേശ്.
ദേശീയ കുറ്റകൃത്യ ശരാശരി 252.3% ആയിരിക്കുമ്പോള്‍ ഉത്തര്‍പ്രദേശിലിത് വെറും 180.2% മാത്രമാണ്. അതായത് ദേശീയ ശരാശരിയേക്കാള്‍ 28.5% കുറവ്. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യ നിരക്കില്‍ മികച്ച മുന്നേറ്റം നടത്തിയ യുപി, കഴിഞ്ഞ വര്‍ഷത്തെ 24-ാം സ്ഥാനത്ത് നിന്ന് 18-ാം സ്ഥാനത്തേക്ക് മെച്ചപ്പെട്ടു. സെബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ലഖ്നൗ പോലുള്ള നഗരങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തരം കേസുകളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
സൈബര്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ശക്തമായ ഭരണവും വിട്ടുവീഴ്ചയില്ലാത്ത പോലീസ് നടപടികളും വഴി ഉത്തര്‍പ്രദേശ് ഒരു ‘കുറ്റകൃത്യ വിമുക്ത’ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് എന്‍സിആര്‍ബി കണക്കുകള്‍ അടിവരയിടുന്നു.















