കൊല്ലം: പാലരുവി എക്സ്പ്രസിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗിതാക്രമം നടന്നതും കൊടും ക്രിമിനലിനെ അറസ്റ്റ് ചെയതതും ഞെട്ടലോടെയാണ് മലയാളി കേട്ടത്. എന്നാൽ കുഞ്ഞിനെ രക്ഷിക്കാനും പ്രതി പിടിയിലാകാനും കാരണമായത് യാത്രക്കാരിയായ വി. എസ് വീണയുടെ സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ്.
കുഞ്ഞിന് നേരെ നടന്ന ലൈംഗികാതിക്രമവും പ്രതിയുടെ ചിത്രവും കൊട്ടാരക്കര സ്വദേശിനിയായ വീണ, മൊബൈലിൽ പകർത്തുകയും റെയിൽവെ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പ്രതി കൊല്ലം സ്വദേശി സാനിഷി(40)നെ പുനലൂര്‍ റെയില്‍വേ പൊലീസാണ് അറസ്റ്റ് ചെയ്തത്.
തിരുനെൽവേലിക്ക് പോകാനാണ് അമ്മയ്‌ക്കൊപ്പം പാലരുവി എക്സ്പ്രസിൽ കയറിയതെന്ന് വീണ പറഞ്ഞു. പ്രതിയുടെ നേരെ എതിർവശത്തുള്ള സീറ്റാണ് ലഭിച്ചത്. ആ സമയം എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഇതിനിടെ രണ്ട് മൂന്ന് തവണ അയാൾ കാലിൽ ഉരസാൻ ശ്രമിച്ചു. ദേഷ്യത്തോടെ എന്ത് വേണം എന്ന് ചോദിച്ചതോടെ അയാൾ അടങ്ങി.
ഇതോടെ എന്റെ ഉറക്കം പോയി. അൽപ്പം കഴിഞ്ഞ് അയാൾ ഒരു കുട്ടിയെ ബെഡ് ഷീറ്റോടെ എടുത്ത് കൊണ്ട് വരുന്നത് കണ്ടു. ഒരച്ഛൻ ലാളിക്കുന്നത് പോലെയാണ് അയാൾ ആദ്യം കുട്ടിയെ ലാളിച്ചത്. പന്തികേട് തോന്നിയതോടെ റീൽസ് കാണുന്നത് പോലെ നടിച്ച് വീഡിയോ മൊബൈലിൽ പകർത്തി. അതിനിടെ അടുത്തിരുന്ന യാത്രക്കാരനോട് ഇത് അയാളുടെ കുട്ടിയാണോ എന്ന് ഞാൻ ചോദിച്ചു. അല്ല അയാൾ ഒറ്റയ്‌ക്കാണ് കേറിയതെന്നും കുട്ടിയും കുടുംബവും നേരത്തെ ട്രെയിനിലുണ്ടായിരുന്നു എന്നും സഹയാത്രികൻ പറഞ്ഞു.
അതിനിടെ കുട്ടിയോടുള്ള അയാളുടെ പെരുമാറ്റം അതിരു വീടാൻ തുടങ്ങി. ചെറിയ ഷോട്ട്സും ബനിയനുമാണ് ആ കുട്ടി ധരിച്ചിരുന്നത്. ബെഡ് ഷീറ്റിൽ പൊതിഞ്ഞ കുട്ടിയെ അയാൾ ശരീരത്തോട് ചേർത്ത് കുഞ്ഞിനറെ സ്വകാര്യ ഭാഗങ്ങളിലേക്ക് അയാളുടെ കൈ നീണ്ടു. ഇതോടെ വീണ ബഹളം വെച്ച് ആളെ കുട്ടി. കുഞ്ഞിന്റെ വീട്ടുകാരും ശബ്ദം കേട്ട് ഓടിയെത്തി.
അതിനിടെ താൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. തന്റെ കയ്യിൽ മുഴുവൻ ദൃശ്യവും ഉണ്ടെന്നും പറയുന്നതും പ്രതിയുടെ മുഖത്തേക്ക് വീണ ആഞ്ഞടിക്കുന്നതും ഒരുമിച്ചായിരുന്നു. തുടർന്ന് സഹയാത്രികരുടെ സഹായത്തോടെ വീണ റെയിൽവേ പൊലീസിനെ വീളിക്കുകയും പ്രതിയെ കൈമാറുകയുമായിരുന്നു.















