കോട്ടയം: ലോകമെങ്ങും മാതൃദിനം ആഘോഷിക്കുമ്പോൾ, കോട്ടയം മാങ്ങാനത്ത് നിന്ന് പുറത്തുവരുന്നത് നാടിനെ നൊമ്പരപ്പെടുത്തുന്ന ഒരു വാർത്തയാണ്. അടച്ചിട്ട വീടിനുള്ളിൽ മൂന്ന് ദിവസത്തിലധികം പഴക്കമുള്ള വയോധികയുടെ മൃതദേഹത്തിനൊപ്പം മകൻ കഴിഞ്ഞത് പുറംലോകമറിഞ്ഞത് ദുർഗന്ധം വമിച്ചതോടെയാണ്. മാങ്ങാനം താമരശ്ശേരി പ്രവീണനിവാസിൽ കെ.കെ. ഭാനുമതി (80) ആണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന മകൻ പ്രവീൺകുമാറിനെ (56) പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരം വീടിന് പരിസരത്ത് കടുത്ത ദുർഗന്ധവും ഈച്ച ശല്യവും അനുഭവപ്പെട്ടതോടെയാണ് അയൽവാസികൾക്ക് സംശയം തോന്നിയത്. വാർഡ് മെമ്പർ ദീപാ ജീസസിന്റെ നേതൃത്വത്തിൽ നാട്ടുകാർ എത്തി വിളിച്ചെങ്കിലും, “അമ്മ സുഖമില്ലാതെ കിടക്കുകയാണ്” എന്നായിരുന്നു പ്രവീണിന്റെ മറുപടി. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പിൻവാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ ഭാനുമതിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സമയം പ്രവീൺ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു.
സർവേ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയായിരുന്നു ഭാനുമതി. വിരമിച്ച ശേഷം മകനോടൊപ്പം ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇവർ നയിച്ചിരുന്നത്. ഭാനുമതിയുടെ പെൻഷൻ തുക കൊണ്ടാണ് ഇരുവരും കഴിഞ്ഞുപോയിരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഭാനുമതിയെ വീടിന് പുറത്ത് കണ്ടിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അമ്മ മരിച്ച വിവരം മാനസിക വെല്ലുവിളി നേരിടുന്ന മകൻ അറിഞ്ഞിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ മരണത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം കൃത്യമായി വ്യക്തമാവുകയുള്ളൂ. പ്രവീണിനെ നിലവിൽ പരിയാരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.















