ലക്നൗ: യുപിയിലെ മദ്രസയിൽ പാക് നിർമിത ഫാൻ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുശിനഗറിലെ ഖാഖിത് ഉൽ ഉലൂം മദ്രസയിലാണ് ‘മേയ്ഡ് ഇൻ പാകിസ്ഥാൻ’ എന്ന് രേഖപ്പെടുത്തിയ സിലിംഗ് ഫാൻ കണ്ടെത്തിയത്. മദ്രസയുടെ പാക് ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ അംഗം ഫൂൽബദാൻ കുശ്വാഹ ജില്ലാ മജിസ്ട്രേറ്റിനും പോലീസ് സൂപ്രണ്ടിനും പരാതി നൽകി.
മദ്രസയിലെ സീലിംഗ് ഫാനുകൾ തകരാറിലായതിനെ തുടർന്ന് ഇലക്ട്രീഷ്യന് എത്തിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. അറ്റകുറ്റപ്പണിക്കിടെ ഫാനിൽ “മെയ്ഡ് ഇൻ പാകിസ്ഥാൻ” എന്ന് എഴുതിയത് ഇലക്ട്രീഷ്യന്റെ ശ്രദ്ധയിൽപ്പെടുകയും റിപ്പയർ ചെയ്യാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് ഇലക്ട്രീഷ്യൻ പിന്നാക്ക വിഭാഗ കമ്മീഷനംഗത്തെ വിവരമറിയിക്കുകയും ഔദ്യോഗിക പരാതി നൽകുകയും ചെയ്തു. പൊലീസ് മദ്രസയിലെത്തി അധികൃതരിൽ നിന്നും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വിനയ് മിശ്ര പറഞ്ഞു. സീലിംഗ് ഫാനിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം, പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനയിലൂടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് മദ്രസ മാനേജർ യൂനുസ് അൻസാരി പറഞ്ഞു. പത്തുവർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വാജിദ് എന്നയാൾ കാർഗോ വഴി അയച്ചു തന്നതാണ് ഫാൻ എന്നാണ് അൻസാരിയുടെ വിശദീകരണം.പാകിസ്താനിൽ നിർമ്മിച്ച സാധനം മദ്രസയിൽ എങ്ങനെ എത്തിയെന്നത് സമഗ്രമായി അന്വേഷിക്കണമെന്നും ജില്ലാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഫൂൽബദാൻ കുശ്വാഹ പറഞ്ഞു.















