ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ടെഹ്റാൻ, മസഡ്രൻ പ്രവിശ്യാ അതിർത്തിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് അധികൃതർ അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ചലനം ഉണ്ടായതെങ്കിലും, ഇത് അതീവ ഗുരുതരമായ വിഭാഗത്തിൽപ്പെടുന്നതല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം എവിടെയും കാര്യമായ ആൾനാശമോ വലിയ രീതിയിലുള്ള കെട്ടിട നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചിലയിടങ്ങളിൽ ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ദുരന്തനിവാരണ സേന വ്യക്തമാക്കി.
ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ വടക്കൻ ഇറാനിലെ വിവിധ ഭാഗങ്ങളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ അധികം താഴ്ചയിലല്ലാത്തതിനാൽ തുടർചലനങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ തുടരുകയാണ്. പ്രദേശത്തെ ആശുപത്രികൾക്കും സുരക്ഷാ സേനകൾക്കും ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.















