ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. എഐസിസി ആസ്ഥാനത്ത് നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പദത്തെ ചൊല്ലി പാര്‍ട്ടിനുള്ളില്‍ നിലനിന്നിരുന്ന വിവിധ അഭിപ്രായങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഹൈക്കമാന്‍ഡ് നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ അവസാന പൂര്‍ണമായെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ എന്നിവരുമായി എഐസിസി നേതൃത്വം വിശദമായ കൂടിക്കാഴ്ചകള്‍ നടത്തിക്കഴിഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള സമവായ തീരുമാനമാണ് നാളെ ഉണ്ടാകുകയെന്ന് ജയറാം രമേശ് വ്യക്തമാക്കി. നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ഭരണത്തെ ബാധിക്കാതിരിക്കാന്‍ ഹൈക്കമാന്‍ഡ് നേരിട്ടാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി ആരെന്ന സൂചന ലഭിക്കുന്നത് വിഡി സതീശനാണ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിനൊപ്പം തന്നെ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെക്കുറിച്ചും ഭരണപരമായ പുതിയ ക്രമീകരണങ്ങളെക്കുറിച്ചും ധാരണയായതായാണ് സൂചന. അഞ്ച് വര്‍ഷത്തെ ഭരണകാലയളവ് പങ്കിട്ടെടുക്കുന്നതടക്കമുള്ള ഫോര്‍മുലകള്‍ ചര്‍ച്ചയില്‍ വന്നിരുന്നോ എന്ന ചോദ്യത്തിന് നാളത്തെ പ്രഖ്യാപനത്തോടെ ഉത്തരം ലഭിക്കുമെന്നാണ് അണികളും പൊതുജനങ്ങളും പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ നീണ്ടുപോയ മുഖ്യമന്ത്രി പ്രഖ്യാപനം പ്രതിപക്ഷത്തിന്റെ വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ നാളത്തെ പ്രഖ്യാപനം കോണ്‍ഗ്രസിനും സര്‍ക്കാരിനും ഒരുപോലെ നിര്‍ണ്ണായകമാണ്.















