കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയുടെ അധ്യക്ഷപദവിയില്‍ ഇനി വടക്കന്‍ ബംഗാളിന്റെ പ്രാതിനിധ്യം. പതിനെട്ടാം നിയമസഭയുടെ സ്പീക്കറായി ബിജെപി അംഗം രതീന്ദ്ര ബോസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് വടക്കന്‍ ബംഗാളില്‍ നിന്നുള്ള ഒരു ജനപ്രതിനിധി സ്പീക്കര്‍ സ്ഥാനത്തെത്തുന്നത്.
പ്രതിപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനെത്തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ രതീന്ദ്ര ബോസിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് അദ്ദേഹത്തിന്റെ പേര് സഭയില്‍ നിര്‍ദ്ദേശിച്ചത്. പ്രോ-ടെം സ്പീക്കര്‍ താപസ് റോയിയുടെ അധ്യക്ഷതയില്‍ നടന്ന നടപടിക്രമങ്ങളില്‍ ഭരണപക്ഷത്തെ 207 എംഎല്‍എമാരും ഐകകണ്‌ഠ്യേന ഇദ്ദേഹത്തെ പിന്തുണച്ചു.
65 വയസ്സുകാരനായ അദ്ദേഹം കൂച്ച് ബെഹാര്‍ ദക്ഷിണ്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ്. ആദ്യമായി നിയമസഭയിലെത്തിയ വ്യക്തിയാണെങ്കിലും വലിയ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ആര്‍എസ്എസ് പശ്ചാത്തലമുള്ള നേതാവായ അദ്ദേഹം നിലവില്‍ ബിജെപിയുടെ വടക്കന്‍ ബംഗാള്‍ ഡിവിഷന്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചുവരികയാണ്.
ബിജെപിയുടെ ശക്തമായ താവളമായ വടക്കന്‍ ബംഗാളിന് ഭരണഘടനയുടെ ഉന്നത പദവി നല്‍കുന്നതിലൂടെ രാഷ്‌ട്രീയമായി വലിയൊരു നീക്കമാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി തന്നെയാണ് പുതിയ സ്പീക്കറെ ആദരപൂര്‍വ്വം കസേരയിലേക്ക് ആനയിച്ചത്.















