കോഴിക്കോട്: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിന്റെ എമർജൻസി എക്സിറ്റ് ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി. സ്വകാര്യ ചാനലിന്റെ സോഷ്യൽ മീഡിയ പേജിലാണ് വിശദികരണം പ്രത്യക്ഷപ്പെട്ടത്. യുവതിയുടെ പേരോ മറ്റ് വിശദാംശങ്ങളോ ഇതിലില്ല.
അടിയന്തരമായി ബാത്ത്റൂമിൽ പോകാനുള്ള പരിഭ്രാന്തിയിലാണ് താൻ എമർജൻസി എക്സിറ്റ് ഉപയോഗിച്ചതെന്നാണ് യുവതി പറയുന്നത്. ആ നിമിഷം അമിതമായ സമ്മർദത്തിലായിരുന്നെന്നും മറ്റൊരു മാർഗവും ഇല്ലായിരുന്നു. തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും അന്ന് തന്നെ മാപ്പപേക്ഷിച്ചതായും യുവതി പറയുന്നു. എന്നാൽ ഇപ്പോഴും തുടരുന്ന ഓൺലൈൻ ആക്രമണങ്ങൾ തന്നെ മാനസികമായി തളർത്തുകയാണെന്നും, വീഡിയോകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും യുവതി അഭ്യർത്ഥിച്ചിട്ടുണ്ട്.
കോഴിക്കോടാണ് യുവതി ഉൾപ്പെട്ട സംഭവം നടന്നത്. സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് നിർത്താത്തതിനാൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ്സ് യുവതി അടിച്ച് പൊട്ടിക്കുകയായിരുന്നു. ബസ് നിർത്താൻ ആവശ്യപ്പെട്ട യുവതി കണ്ടക്ടറോടും ഡ്രൈവറോടും കയർക്കുകയും പിന്നാലെ ദേഷ്യത്തിൽ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയുമായിരുന്നു. ഗ്ലാസ് അടിച്ചു പൊട്ടിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോഴിക്കോട് മിംസ് ആശുപത്രിക്ക് മുന്നിൽ നിർത്താനാണ് യുവതി ആവശ്യപ്പെട്ടത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസാണെന്നും അവിടെ സ്റ്റോപ്പില്ലെന്നും കണ്ടക്ടറും ഡ്രൈവറും പറയുന്നുണ്ട്. ഇംഗ്ലീഷിൽ എന്തോക്കെയോ പറഞ്ഞ് യുവതി വീഡിയോ ചിത്രീകരിക്കുന്നതും കാണാം. പിന്നാലെ എമർജൻസി വിൻഡോ ഹാമർ ഉപയോഗിച്ച് തകർക്കുകയായിരുന്നു.
യുവതി ആക്രോശിക്കുമ്പോഴും ശാന്തനായിരുന്ന കണ്ടക്ടർ ഗ്ലാസ് പൊട്ടിച്ചതോടെ ബസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടു. ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ, പൊതുമുതൽ നശിപ്പിച്ചതിന് 28,000 രൂപ പിഴയടപ്പിച്ച ശേഷമാണ് വിട്ടയച്ചത്.















