ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾക്ക് ഒടുവിൽ പശ്ചിമ ബംഗാളിലും അംഗീകാരം. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ആധുനികവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായ ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാൻ പശ്ചിമ ബംഗാൾ സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. മുൻപ് രാഷ്‌ട്രീയ കാരണങ്ങളാൽ പദ്ധതിയെ എതിർത്തിരുന്ന ബംഗാൾ, ഭരണം മാറിയതോടെ കേന്ദ്രത്തിന്റെ വികസന നയങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
രാജ്യത്തുടനീളം 14,500-ലധികം സ്കൂളുകളെ അത്യാധുനിക സൗകര്യങ്ങളുള്ള മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റുന്ന ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പഠനാവസരമാണ് കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്നത്. ഇതോടൊപ്പം മുതിർന്നവരുടെ സാക്ഷരത ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ ‘ഉല്ലാസ്’ പദ്ധതിയും ബംഗാൾ നടപ്പിലാക്കും.
രാഷ്‌ട്രീയ വിയോജിപ്പുകൾ കാരണം കേന്ദ്ര പദ്ധതികളോട് മുഖം തിരിച്ചുനിന്ന കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്കും വികസനത്തിന്റെ ഭാഗമാകാൻ കേന്ദ്ര സർക്കാർ വീണ്ടും അവസരമൊരുക്കുകയാണ്. പദ്ധതി നടപ്പിലാക്കാൻ തയ്യാറാകുന്ന സംസ്ഥാനങ്ങളോട് വിവേചനമില്ലാതെ, മുൻപ് തടഞ്ഞുവെച്ച ‘സമഗ്ര ശിക്ഷാ’ ഫണ്ടിന്റെ കുടിശ്ശിക മുഴുവൻ റിലീസ് ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.















