കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരമേറ്റതിന് പിന്നാലെ നിര്‍ണ്ണായക തീരുമാനവുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ മുന്‍ തൃണമൂല്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ അഞ്ച് ലക്ഷത്തോളം ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാകും.
2024 മെയ് 22-നായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. 77 സമുദായങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ 75 വിഭാഗങ്ങളും മുസ്ലിം സമുദായങ്ങളായിരുന്നു. 2010 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഇടത് മുന്നണി സര്‍ക്കാരും പിന്നീട് വന്ന തൃണമൂല്‍ സര്‍ക്കാരുമാണ് ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൃത്യമായ സര്‍വേകളോ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ കേവലം മതപരമായ അടിസ്ഥാനത്തിലാണ് സംവരണം നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ മമത ബാനര്‍ജി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കുനാല്‍ മിമാനി സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി വിധി അംഗീകരിക്കുന്നുവെന്ന നിലപാടാണ് പുതിയ സര്‍ക്കാര്‍ ഇതിലൂടെ വ്യക്തമാക്കുന്നത്. ഹര്‍ജി പിന്‍വലിക്കുന്നതിനൊപ്പം 2011 മുതല്‍ സംസ്ഥാനത്ത് വിതരണം ചെയ്ത മുഴുവന്‍ എസ്സി, എസ്ടി, ഒബിസി സര്‍ട്ടിഫിക്കറ്റുകളും പുനഃപരിശോധിക്കാന്‍ പിന്നാക്ക ക്ഷേമ വകുപ്പ് ഉത്തരവിട്ടു.
ഏകദേശം 1.69 കോടി രേഖകളാണ് ഇത്തരത്തില്‍ പരിശോധിക്കുക. ഇതില്‍ തൃണമൂല്‍ സര്‍ക്കാരിന്റെ ‘ദുആരെ സര്‍ക്കാര്‍’ പദ്ധതി വഴി വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും പുതിയ സര്‍ക്കാരിന്റേത് ശരിയായ നടപടിയാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തപസ് റോയ് പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്‌ട്രീയം അവസാനിപ്പിക്കാനാണ് ഈ നീക്കമെന്ന് ബിജെപി അവകാശപ്പെട്ടു. ശരിയായ രീതിയില്‍ സര്‍വേ നടത്തി അര്‍ഹരായവര്‍ക്ക് മാത്രം ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പുതിയ ഒബിസി പട്ടിക തയ്യാറാക്കുമെന്നും സര്‍ക്കാര്‍ സൂചിപ്പിച്ചു.















