കണ്ണൂർ: യു.ഡി.എഫ് സർക്കാരിന്റെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിജയാഹ്ലാദ പ്രകടനങ്ങൾക്കിടയിൽ കണ്ണൂരിൽ നിന്നും ദാരുണമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസ്സുകാരൻ മരണപ്പെട്ടു. പുന്നക്കപ്പാറ സ്വദേശിയായ അമൻ ആണ് മരിച്ചത്. അപകടത്തിൽ മറ്റ് മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്.
യു.ഡി.എഫ് സർക്കാർ അധികാരമേറ്റ തൊട്ടടുത്ത സമയം തന്നെ അഴീക്കോട് പുന്നക്കപ്പാറയിൽ പ്രവർത്തകർ വ്യാപകമായ ആഘോഷ പ്രകടനങ്ങളും പടക്കം പൊട്ടിക്കലും നടത്തിയിരുന്നു. എന്നാൽ പ്രവർത്തകർ പടക്കം പൊട്ടിച്ചു പോയതിനുശേഷം അവിടെ ബാക്കിവന്ന പടക്കങ്ങൾ കുട്ടികൾ കൂട്ടമായി വന്ന് എടുത്ത് പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. മുതിർന്ന ആളുകൾ പടക്കം പൊട്ടിച്ച ശേഷം ഉപേക്ഷിച്ച നിലയിൽ ബാക്കി വെച്ചിരുന്ന പടക്കമാണ് അപകടത്തിന് കാരണമായത്.
പടക്കം പൊട്ടുന്നതിനിടയിൽ ഒൻപത് വയസ്സുകാരനായ അമന്റെ കഴുത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. കഴുത്തിന് ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് നിലവിൽ അറിയാൻ സാധിക്കുന്നത്. കുട്ടിക്ക് പരിക്കേറ്റ ഉടനെ തന്നെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അമനോടൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികൾക്കും പടക്കം പൊട്ടി നിസ്സാര പരിക്കുകൾ പറ്റിയിട്ടുണ്ട്. നിലവിൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പോലീസിന്റെ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.















