കൊച്ചി: മോഡലിങ് സെക്സ് റാക്കറ്റ്- മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ യുവതികൾക്ക് ഗുണ്ടാ- ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെെന്ന് റിപ്പോർട്ട്. നിലവിൽ രണ്ട് പരാതികളാണ് പ്രതികൾക്കെതിരെ ലഭിച്ചിരിക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രതികൾക്ക് ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം അന്വേഷിക്കും ചിലർ പരാതിക്കാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒന്നാം പ്രതി സിന്ധുവിനെ വിദേശത്തേക്ക് കടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ സിന്ധു, അലീന, മഞ്ജിമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികൾക്കെതിരെ ഇരയായ യുവതിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതാണ് സിന്ധുവും അലീനയും പണം വാങ്ങിയത്. പണം നൽകിയ ശേഷമാണ് ദുബായിൽ എത്തിച്ചത്. ആദ്യം ഒരു ഫ്ലാറ്റിലാണ് എത്തിച്ചത്. അവിടെ എട്ടോളം യുവതികൾ ഉണ്ടായിരുന്നു. സിന്ധു പാസ്പോർട്ടും, ഫോണും കൈക്കലാക്കി. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി കുടിപ്പിച്ചു. കുറെയേറെ മർദിച്ചു . പ്രതികരണ ശേഷി നഷ്ടപ്പെടുത്തി. വീട്ടിലേക്ക് നഗ്ന ദൃശ്യങ്ങൾ അയച്ച് നൽകി. കുഞ്ഞിനെ കൊലപെടുത്തുമെന്ന് ഭീഷണിപെടുത്തി. ഒടുവിൽ ബന്ധുവിന്റെ സഹായത്തോടെ തിരികെ നാട്ടിലെത്തിയെതെന്നും പരാതിക്കാരി വെളിപ്പെടുത്തി.
മോഡലിങ്ങിനായി യുവതികളെ തേടികൊണ്ട് പ്രതി അലീന എബ്രഹാം പങ്കുവച്ച വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ദുബായിലാൽ മോഡലിങ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നുണ്ടെന്നും ഫാഷൻ ഷോ കൊറിയാഗ്രാഫറായ ഡാലു കൃഷ്ണദാസാണ് ഇതിൽ പങ്കെടുക്കുമെന്നും അലീന പറയുന്നുണ്ട്. ഈ വർക്ക് ഷോപ്പിൽ നിന്നും സെലക്ട് ചെയ്യുന്ന മോഡൽസിന് ഇന്റർനാഷണൽ ഫാഷൻ ഷോയിൽ പങ്കെടുക്കാനുള്ള അവസരവും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. രഞ്ജിനി ഹരിദാസിന്റെ ചിത്രവും ഇവർ വീഡിയയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബന്ധപ്പെടാനുള്ള നമ്പറും നൽകിയിട്ടുണ്ട്. ഈ വീഡിയോയിലൂടെയാണ് ഇരകളെ കണ്ടെത്തിയത്.















