കൊച്ചി: മോഡലിങ്ങിന്റെ മറവിൽ രാജ്യന്തര മനുഷ്യക്കടത്തും പെൺവാണിഭവും നടന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ വിവരങ്ങൾ ശേഖരിച്ച് എൻഐഎ. കേസിലെ രാജ്യാന്തര ബന്ധങ്ങളും ഹവാല ഇടപാടുകളുമാണ് എൻഐഎ പരിശോധിക്കുക.
അറസ്റ്റിലായ അലീനയുടെ ആണ്‍സുഹൃത്തും ഗുണ്ടാത്തലവൻ ഔറംഗസേബിനായി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പരാതി നല്‍കിയാല്‍ ഔറംഗസേബ് പണി തരുമെന്നാണ് അലീന അതിജീവിതയെ ഭീഷണിപ്പെടുത്തിയത്. ‘ഞാന്‍ ചിലപ്പോള്‍ വിടുവായിരിക്കും, പക്ഷേ അയാള് അണ്ണാക്കില്‍ തരും, അതൊന്ന് ആലോചിച്ചു വെച്ചേക്ക്’ എന്നായിരുന്നു അലീനയുടെ ഭീഷണി ഓഡിയോ സന്ദേശം. അതേസമയം, പൊലീസ് തിരയുന്നതിനിടെയാണ് ഔറംഗസേബിന്റെതെന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ദുബായിലെ മോഡലിങ് വർക്ക് ഷോപ്പിൽ നിരവധി സിനിമ താരങ്ങൾ പങ്കെടുത്തു എന്നും എന്തുകൊണ്ട് അതൊന്നും അന്വേഷിക്കാതെ അലീനയെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നു എന്നാണ് ഇയാൾ ചോദിക്കുന്നത്.
മോഡലിങ്ങിന്റെ മറവിൽ നടന്നത് സംഘടിതമായ കുറ്റകൃത്യമാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇരകളെ ഉപയോഗിച്ച് സ്വർണ്ണക്കടത്ത് നടന്നതായി ഇതുവരെ വിവരമില്ല. അറസ്റ്റിലായ യുവതികളും ഗുണ്ടകളും തമ്മിലുള്ള ബന്ധത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ദുബായിൽ പരിപാടി നടത്തിയ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പോസ്റ്ററിൽ ചില താരങ്ങളുടെ ഫോട്ടോ കണ്ടിരുന്നു. ഇതുമായി താരങ്ങൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കും. മുഖ്യപ്രതി സിന്ധുവിനെ ചോദ്യം ചെയ്യുന്നത് വഴി കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതിക്ഷ. സിന്ധുവിനെ ഇന്ന് മുംബൈയിൽ നിന്നും കൊച്ചിയിൽ എത്തിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.















