ന്യൂഡല്‍ഹി: 26 സാധാരണക്കാരുടെ ജീവനെടുത്ത 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയുടെ ചുരുളഴിച്ചുകൊണ്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ, അതിന്റെ നിഴല്‍ സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നിവയുടെ പാക് ഹാന്‍ഡ്ലര്‍മാരാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഭീകരരുടെ ഐപി വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ശക്തമായ ഡിജിറ്റല്‍-സാങ്കേതിക തെളിവുകള്‍ എന്‍ഐഎ കുറ്റപത്രത്തില്‍ നിരത്തുന്നുണ്ട്.
പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍/ടിആര്‍എഫ് തലവന്‍ സെയ്ഫുള്ള എന്ന സാജിദ് ജാട്ട് ആണ് കേസിലെ ഒന്നാം പ്രതി. പാകിസ്താനിലിരുന്ന് തത്സമയം നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് ഇയാള്‍ ആക്രമണം നിയന്ത്രിച്ചതെന്ന് എന്‍ഐഎ കണ്ടെത്തി. ഓപ്പറേഷന്‍ മഹാദേവിലൂടെ സുരക്ഷാസേന വധിച്ച മൂന്ന് ഭീകരര്‍ക്ക് പാകിസ്താനില്‍ നിന്ന് ലഭിച്ച സാങ്കേതികവും തന്ത്രപരവുമായ പിന്തുണയ്‌ക്ക് വ്യക്തമായ തെളിവുകളുണ്ട്. ആക്രമണം നടന്നയുടന്‍ ഇത് ഇന്ത്യന്‍ ഏജന്‍സികള്‍ തന്നെ ആസൂത്രണം ചെയ്ത ‘ഫോള്‍സ് ഫ്‌ലാഗ്’ ഓപ്പറേഷനാണെന്ന് വരുത്തിതീര്‍ക്കാന്‍ പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വലിയ തോതില്‍ വ്യാജപ്രചാരണം നടന്നിരുന്നു.
എന്നാല്‍ ഇതിന് പിന്നിലെ കള്ളക്കളികളും എന്‍ഐഎ തുറന്നുകാട്ടി. ഭീകരര്‍ ആദ്യം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ‘കാശ്മീര്‍ ഫൈറ്റ്’എന്ന ടെലിഗ്രാം ചാനല്‍ വഴിയാണ്. ഇതിന്റെ സാങ്കേതിക വിശകലനം നടത്തിയപ്പോള്‍ ചാനല്‍ പ്രവര്‍ത്തിപ്പിച്ചത് പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലുള്ള ബട്ടഗ്രാമില്‍ നിന്നാണെന്ന് കണ്ടെത്തി. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ കൊലപാതകത്തെ അപലപിച്ചതോടെ, തങ്ങളുടെ ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പറഞ്ഞ് ടിആര്‍എഫ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ രണ്ടാമത്തെ ഔദ്യോഗിക ചാനലും റാവല്‍പിണ്ടിയില്‍ നിന്നാണ് പ്രവര്‍ത്തിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.
അന്താരാഷ്‌ട്ര സമ്മര്‍ദ്ദം ഭയന്ന് സംഘടനയെ കൊലപാതകത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ നടത്തിയ ആസൂത്രിത ശ്രമമായിരുന്നു ഇത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെടുത്ത രണ്ട് മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനയും നിര്‍ണ്ണായക തെളിവായി. ഈ ഫോണുകളുടെ ഐഎംഇഐ നമ്പറുകള്‍ പരിശോധിച്ച ഷവോമി കമ്പനി, ഇവ പാകിസ്താനിലാണ് വിറ്റതെന്ന് സ്ഥിരീകരിച്ചു. ഒന്നാമത്തെ ഉപകരണം ലാഹോറിലെ കോട്ട് ലഖ്പതിലുള്ള ഖാഇദേ അഅ്‌സം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വിലാസത്തിലാണ് ഡെലിവറി ചെയ്തത്. രണ്ടാമത്തെ ഉപകരണം കറാച്ചിയിലെ ഷാഹ്റാ-ഇ-ഫൈസലിലാണ് വിതരണം ചെയ്തത്.
പാകിസ്താനിലെ കസൂര്‍ സ്വദേശിയായ സാജിദ് ജാട്ട് 2005-ലാണ് ജമ്മു കശ്മീരിലേക്ക് അതിക്രമിച്ചു കടന്നത്. 2005 മുതല്‍ 2007 വരെ കുല്‍ഗാമില്‍ കഴിഞ്ഞ ഇയാള്‍ ഒരു പ്രാദേശിക യുവതിയെ വിവാഹം കഴിക്കുകയും അവര്‍ക്ക് ഒരു മകന്‍ ജനിക്കുകയും ചെയ്തു. പിന്നീട് ഭാര്യയോടൊപ്പം പാകിസ്താനിലേക്ക് മടങ്ങിയെങ്കിലും മകന്‍ കശ്മീരില്‍ തന്നെയാണ് വളര്‍ന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായി സാജിദിന്റെ മകന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴികള്‍ എന്‍ഐഎ രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് നടന്ന ഒരു ഏറ്റുമുട്ടലില്‍ കാല്‍ നഷ്ടപ്പെട്ട ഇയാള്‍ ഇപ്പോള്‍ കൃത്രിമക്കാല്‍ ഉപയോഗിച്ചാണ് നടക്കുന്നത്.
2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമാണ് ലഷ്‌കറിന്റെ പ്രാദേശിക മുഖമായി ടിആര്‍എഫ് രൂപീകരിക്കുന്നതില്‍ ഇയാള്‍ മുഖ്യപങ്ക് വഹിച്ചത്. ദക്ഷിണ കശ്മീരില്‍ ഇയാള്‍ നിര്‍മ്മിച്ച ഒവര്‍ഗ്രൗണ്ട് തൊഴിലാളികളുടെ ശക്തമായ ശൃംഖല വഴിയാണ് പഹല്‍ഗാം കൂട്ടക്കൊല നടപ്പാക്കിയത്. ഡ്രോണുകള്‍ ഉപയോഗിച്ച് അതിര്‍ത്തി കടന്നുള്ള ആയുധ-മയക്കുമരുന്ന് കടത്തും ഇയാള്‍ നിയന്ത്രിക്കുന്നു. കൊല്ലപ്പെട്ട ഭീകരര്‍ താമസിച്ചിരുന്ന താവളത്തിലെ ദൃക്സാക്ഷി മൊഴി പ്രകാരം, അവര്‍ പഞ്ചാബി ചുവയുള്ള ഉറുദുവാണ് സംസാരിച്ചിരുന്നതെന്നും ‘ജാട്ട് @ അലി’ എന്ന പേര് പരാമര്‍ശിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.
അമര്‍നാഥ് യാത്രയെക്കുറിച്ചും സമീപത്തെ സുരക്ഷാ ക്യാമ്പുകളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യയുടെ ഏറ്റവും അപകടകാരികളായ ഭീകരരുടെ പട്ടികയിലുള്ള സാജിദ് ജാട്ടിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.















