തിരുവനന്തപുരം : പതിനാറാം നിയമസഭയിലെ നിയുക്ത എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തപ്പോൾ നിരവധി കൗതുക കരമായ രംഗങ്ങൾക്ക് കേരളം നിയമസഭ സാക്ഷ്യം വഹിച്ചു .വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാക്രമത്തിലാണ് സത്യപ്രതിജ്ഞ.
പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ജി. സുധാകരനാണ് സഭാനടപടികൾ നിയന്ത്രിച്ചത് .കളമശ്ശേരി എംഎൽഎയും ഫിഷറീസ് വകുപ്പുമന്ത്രിയുമായ വി.ഇ. അബ്ദുൾ ഗഫൂർ ആയിരുന്നു ആദ്യം സത്യപ്രതിജ്ഞചെയ്തത് .
സി പി എം വിട്ട് യു ഡി എഫ് പിന്തുണയോടെ എം എല്‍ എ മാരായ വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും നിയമസഭയില്‍ സത്യ പ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് പിണറായി വിജയനെ അഭിവാദ്യം ചെയ്തു. ഇരുവരും സഗൗരവമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
പിണറായി വിജയന് കൈ കൊടുത്തു കൊണ്ടായിരുന്നു തളിപ്പറമ്പില്‍ നിന്നുള്ള ടി കെ ഗോവിന്ദന്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. ഭരണനിരയിലുള്ളവര്‍ കയ്യടികളോടെ അദ്ദേഹത്തെ സ്വാഗതം ചെയ്തു. പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടായിരുന്നു പയ്യന്നൂരില്‍ നിന്നും സഭയിലെത്തിയ വി കുഞ്ഞികൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിയത്. ഇരുവരും സി പി എമ്മിനോട് ഏറ്റുമുട്ടിയാണ് സഭയിലെത്തിയത് എന്നത് ഇത്തരുണത്തിൽ സ്മരണീയമാണ്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം മുൻ സിപിഎം നേതാവും പ്രോ ടേം സ്‌പീക്കറുമായ ജി സുധാകരനെ അഭിവാദ്യം ചെയ്‌തു . സത്യപ്രതിജ്ഞയ്‌ക്ക് ശേഷം സ്‌പീക്കറുടെ ഡയസിലേക്കെത്തിയ പിണറായി, ജി സുധാകരന് കൈകൊടുത്ത ശേഷം നിറപുഞ്ചിരിയോടെ തോളിൽ തട്ടുകയും ചെയ്‌തു. സുധാകരനും കസേരയിൽ നിന്ന് എഴുന്നേറ്റ് പിണറായിയുടെ അടുത്തെത്തി തിരിച്ച് അഭിവാദ്യം ചെയ്‌തു. സഭയിൽ 133-ാമത് അംഗമായാണ് പിണറായി സത്യപ്രതിജ്ഞ ചെയ്‌തത്.
കഴിഞ്ഞ ദിവസമാണ് പതിനാറാം കേരള നിയമസഭയുടെ പ്രോ ടേം സ്‌പീക്കറായി ഭരണപക്ഷത്തിലെ മുതിർന്ന അംഗമായ ജി സുധാകരൻ ചുമതലയേറ്റത്. അമ്പലപ്പുഴയിൽ നിന്നും സിപിഎമ്മിനെ എതിർത്ത് സ്വതന്ത്രനായി വിജയിച്ച ജി സുധാകരന് മുന്നിൽ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് കേരളം ചർച്ച ചെയ്യുകയായിരുന്നു.
‘പിണറായി വിജയനെന്നോ മറ്റൊരാളെന്നോ എന്റെ മുമ്പിലില്ല. എംഎൽഎമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുക എന്നതാണ് പ്രോ ടേം സ്‌പീക്കറുടെ ജോലി. പിണറായി രണ്ടുതവണ മുഖ്യമന്ത്രിയായിരുന്നു. ആ സർക്കാരിൽ ഞാനും അംഗമായിരുന്നു. എനിക്കാരോടും ശത്രുതയില്ല. രാഷ്‌ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്‌ക്ക് യാതൊരു അടിസ്ഥാനവുമില്ല’ – എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് ജി സുധാകരൻ പറഞ്ഞത് ഇങ്ങിനെയാണ്.















