ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി സമർപ്പണത്തെ തുടർന്ന് കർണാടകയിൽ പലയിടത്തും പ്രതിഷേധം. കർണാടകയിലെ റായ്ച്ചൂരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കുറുബ സമുദായ അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും അധികാരമാറ്റത്തിന് കേന്ദ്ര നേതൃത്വമാണ് ഉത്തരവാദിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ ഫോട്ടോകൾ കത്തിക്കുകയും ചെയ്തു.
സിദ്ധരാമയ്യയുടെ രാജി തീരുമാനത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ‘കാവേരി’ക്ക് പുറത്ത് തടിച്ചുകൂടിയ അനുയായികൾ, രാജി സമർപ്പിക്കാൻ പോകുകയായിരുന്ന സിദ്ധരാമയ്യയുടെ വാഹനം തടയാൻ ശ്രമിക്കുകയും രാജിവയ്‌ക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാജ്കുമാർ ഗനീർ എന്ന അനുയായി സുഭാഷ് ചന്ദ്ര സർക്കിളിന് സമീപം നിശബ്ദ പ്രതിഷേധം നടത്തി.
കർണാടകയിൽ ദിവസങ്ങളോളം നീണ്ടുനിന്ന അധികാര തർക്കത്തിനും ഡൽഹിയിൽ ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കും ശേഷമാണ് സിദ്ധരാമയ്യയുടെ രാജി. ആറ് മാസത്തെ കാലാവധി നീട്ടിയതിന് ശേഷം നടപ്പിലാക്കിയ രണ്ടര വർഷത്തെ അധികാര പങ്കിടൽ ഫോർമുലയുടെ ഭാഗമാണ് നേതൃമാറ്റം. വരാനിരിക്കുന്ന മുഖ്യമന്ത്രിയെയല്ല, മറിച്ച് ദേശീയ നേതൃത്വത്തെയാണ് പ്രതിഷേധക്കാർ എതിർത്തത് എന്നത് ശ്രദ്ധേയമാണ്.
കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർബന്ധത്തിനൊടുവിലാണ് സിദ്ധരാമയ്യ രാജി സന്നദ്ധത അറിയിച്ചത്. അദ്ദേഹം ലോക് ഭവനിലെത്തി ഔദ്യോഗികമായി രാജി സമർപ്പിച്ചു. ഗവർണർ താവർചന്ദ് ഗെലോട്ട് സ്ഥലത്തില്ലാതിരുന്നതിനാൽ, അദ്ദേഹത്തിന്റെ അഭാവത്തിൽ ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറിയായ പ്രഭു ശങ്കറാണ് രാജിക്കത്ത് കൈപ്പറ്റിയത്.നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടര വർഷത്തെ അധികാര പങ്കിടൽ കരാറുണ്ടായിരുന്നെങ്കിലും സിദ്ധരാമയ്യയ്‌ക്ക് ആറ് മാസത്തെ കാലാവധി നീട്ടി നൽകിയിരുന്നു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കർണാടകത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും.















