പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ട് വന്‍ അട്ടിമറി. കിരീടസാധ്യതകളില്‍ ഏറെ മുന്നിലുണ്ടായിരുന്ന ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ ജാനിക് സിന്നര്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ പോരാട്ടത്തില്‍ ലോക റാങ്കിംഗില്‍ 56-ാം സ്ഥാനത്തുള്ള അര്‍ജന്റീനയുടെ ജുവാന്‍ മാനുവല്‍ സെറുണ്‍ഡോളയാണ് സിന്നറെ പരാജയപ്പെടുത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ 3-6, 2-6, 7-5, 6-1, 6-1 എന്ന സ്‌കോറിനായിരുന്നു സെറുണ്‍ഡോളയുടെ അവിസ്മരണീയ വിജയം.
കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം തുടര്‍ച്ചയായി 30 മത്സരങ്ങള്‍ ജയിച്ചു വന്ന സിന്നര്‍, കരിയര്‍ ഗ്രാന്‍ഡ്സ്ലാം തികയ്‌ക്കാന്‍ ശേഷിക്കുന്ന ഏക വലിയ കിരീടമായ ഫ്രഞ്ച് ഓപ്പണ്‍ ഇത്തവണ സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഉറപ്പിച്ചിരുന്നത്. പ്രത്യേകിച്ച്, നിലവിലെ ചാമ്പ്യനായ കാര്‍ലോസ് അല്‍കാരസ് വലതു കൈത്തണ്ടയിലെ പരിക്ക് കാരണം ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ സാഹചര്യത്തില്‍ സിന്നര്‍ക്ക് വലിയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു.
മത്സരത്തിന്റെ ആദ്യ രണ്ട് സെറ്റുകളും നേടി ശക്തമായ നിലയിലായിരുന്ന സിന്നര്‍ മൂന്നാം സെറ്റില്‍ 5-1 ന് മുന്നിലായിരുന്നു. വിജയത്തിലേക്ക് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മത്സരത്തിന്റെ ഗതി തിരിഞ്ഞത്. കടുത്ത ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സിന്നര്‍ക്ക് തുടര്‍ച്ചയായി 18 പോയിന്റുകള്‍ നഷ്ടമായി. മത്സരം 5-4 എന്ന നിലയിലായപ്പോള്‍ താരം കോര്‍ട്ടില്‍ കുനിഞ്ഞിരിക്കുകയും പിന്നീട് മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടുകയും ചെയ്തു.
രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ളവ പരിശോധിച്ച ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയെങ്കിലും സിന്നര്‍ക്ക് ആ സെറ്റും തുടര്‍ന്നുള്ള രണ്ട് സെറ്റുകളും കനത്ത മാര്‍ജിനില്‍ നഷ്ടപ്പെടുകയായിരുന്നു. മത്സരസമയത്ത് താപനില 84 ഡിഗ്രി ഫാരന്‍ഹീറ്റില്‍ നിന്ന് 90 ലേക്ക് ഉയര്‍ന്നത് കളിക്കാരെ ബാധിച്ചിരുന്നു. എങ്കിലും കാലാവസ്ഥയെയല്ല, തന്റെ ശാരീരിക അവസ്ഥയെയാണ് സിന്നര്‍ പഴിച്ചത്. അവസാന 20 ഗെയിമുകളില്‍ 18 എണ്ണത്തിലും സിന്നര്‍ പരാജയപ്പെട്ടു. 2000-ല്‍ ആന്ദ്രേ അഗാസിക്ക് ശേഷം ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടിലോ അതിന് മുന്‍പോ പുറത്താകുന്ന ആദ്യത്തെ പുരുഷ ഒന്നാം നമ്പര്‍ സീഡായി സിന്നര്‍ മാറി.















