മലപ്പുറം: കാസർകോട് ചിറ്റാരിക്കലിലെ എൻഐഎ നടത്തിയ റെയ്ഡിൽ സ്ഫോടക വസ്തുക്കൾ പിടികൂടി. കടുമേനി സ്വദേശി ജോർജിന്റെ വിട്ടിൽ നിന്നാണ് ജലാറ്റിൻ സ്റ്റിക്കുകൾ പിടിച്ചെടുത്തത്. ജലാറ്റിൻ സ്റ്റിക്കുകൾക്ക് അഞ്ച് വർഷം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് മാസം മുൻപ് മലപ്പുറത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന നടക്കുന്നത്. കേസ് രണ്ടാഴ്ച മുൻപ് എൻഐഎ ഏറ്റെടുത്തിരുന്നു. റെയ്ഡിന്റെ കൂടുതൽ വിശദാംശങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല.
കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. കേസിൽ ഒന്നാം പ്രതിയായ ഹാരിസിന്റെ ഉടമസ്ഥതയിൽ കോഴിക്കോട് മുക്കം എരഞ്ഞിമാവിൽ പ്രവർത്തിക്കുന്ന എക്സലന്റ് ബ്രിക്സ് സ്ഥാപനം, ഇയാളുടെ വീട്, കേസിലെ മൂന്നാം പ്രതിയായ കാസർകോട് സ്വദേശി മുഹമ്മദ് സലിമിന്റെ വീട് എന്നിവിടങ്ങളിലാണ് പ്രധാനമായും എൻഐഎ റെയ്ഡ് നടത്തിയത്.
ഫെബ്രുവരി 7 നാണ് ചെമ്മാട്- കോഴിക്കോട് റോഡിലെ ഫർഹ ഹോളോ ബ്രിക്സ് കമ്പനിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ലോറിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. 448 പെട്ടികളിലായി ഒളിപ്പിച്ച 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 10,500 നോൺ ഇലക്ട്രിക് ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകളുമാണ് അന്ന് പിടിച്ചെടുത്തത്. തിരൂരങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആകെ ഏഴ് പ്രതികളാണ് ഉള്ളത്.















