പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Published by
ജനം വെബ്‌ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു അധികാരി സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി. 28 ലക്ഷം പേര്‍ ഗുണഭോക്താക്കളാകുന്ന പദ്ധതിയാണ് അന്നപൂര്‍ണ യോജന. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ അഞ്ച് ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി സുവേന്ദു അധികാരി നേരിട്ട് ചെക്കുകള്‍ കൈമാറിയാണ് ധനസഹായ പദ്ധതിക്ക് തുടക്കം കുറിച്ചത്.

നിലവില്‍ 28,25,769 ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതി പ്രകാരം ധനസഹായം നല്‍കാന്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്ത മൂന്ന് മാസത്തേക്ക് കൂടി പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ തുടരുമെന്നും അര്‍ഹരായ ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ ഭാഗമാകാന്‍ ഗുണഭോക്താക്കള്‍ക്ക് 90 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. 25-നും 60-നും മധ്യേ പ്രായമുള്ള സ്ത്രീകളാണ് ഈ സാമ്പത്തിക ആനുകൂല്യത്തിന് അര്‍ഹരാകുന്നത്. മുന്‍പ് നിലവിലുണ്ടായിരുന്ന ‘ലക്ഷ്മീര്‍ ഭണ്ഡാര്‍’ പദ്ധതിയിലെ ധനസഹായം 1500 രൂപയില്‍ നിന്ന് 3000 രൂപയായി ഇരട്ടിയാക്കി ‘അന്നപൂര്‍ണ ഭണ്ഡാര്‍’ എന്ന പേരില്‍ നടപ്പിലാക്കുമെന്നത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ലക്ഷ്മീര്‍ ഭണ്ഡാര്‍ പദ്ധതിയിലെ ഗുണഭോക്താക്കളായ സ്ത്രീകളും പുതിയ അന്നപൂര്‍ണ യോജനയ്‌ക്കായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്ന് വനിതാ ശിശുവികസന മന്ത്രി അഗ്‌നിമിത്ര പോള്‍ വ്യക്തമാക്കി. ലക്ഷ്മീര്‍ ഭണ്ഡാര്‍ പദ്ധതിയുടെ നടത്തിപ്പില്‍ വ്യാപകമായ അഴിമതി നടന്നതിനാലാണ് പുതിയ അപേക്ഷകള്‍ വീണ്ടും സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍പ് 2.2 കോടി ഗുണഭോക്താക്കളായിരുന്നു ലക്ഷ്മീര്‍ ഭണ്ഡാര്‍ പദ്ധതിയില്‍ ഉണ്ടായിരുന്നത്.

അന്നപൂര്‍ണ യോജനയുടെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനായി പരസ്യപ്പെടുത്തുമെന്ന് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി മനോജ് അഗര്‍വാള്‍ അറിയിച്ചു. അര്‍ഹതയില്ലാത്ത ആരെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെതിരെ പരാതിപ്പെടാന്‍ പൊതുജനങ്ങള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.

Share