തിരുവനന്തപുരം: മുൻ കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദു ഇനി നിയമസഭാ വാഹനത്തിന്റെ ഡ്രൈവർ. നിയമസഭയിലെ താത്കാലിക ഡ്രൈവറായാണ് നിയമിച്ചത്. മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്നാണ് യദുവിന് കെഎസ്ആർടിസിയിലെ ജോലി നഷ്ടപ്പെട്ടത്. പിന്നാലെ ഓൺലൈൻ ഡെലിവറി ആയിരുന്നു യദുവിന്റെ ഉപജീവനമാർഗം.
തിരുവനന്തപുരം നഗരമദ്ധ്യത്തിലായിരുന്നു യദുവിന്റെ ജോലി നഷ്ടപ്പെടുത്തിയ സംഭവമുണ്ടായത്. ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവും സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് തർക്കമുണ്ടായത്. പാളയത്ത് വച്ചായിരുന്നു വാക്കേറ്റമുണ്ടായത്. എന്നാൽ പ്ലാമൂട് വച്ച് യദു ഓടിച്ച ബസ് തങ്ങളുടെ കാറിനെ ഇടിക്കാൻ പോയെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി.
ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു. എന്നാൽ യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് ഇവർക്കെതിരെ കേസെടുത്തത്.
അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്‌ത്തി സ്തുതിക്കുന്ന തിരുവാതിരയ്‌ക്ക് പാട്ടെഴുതിയ ആളെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടു. ഓഫീസർ അറ്റൻഡർ തസ്‌തികയിൽ നിന്നും വിരമിച്ച ചിത്രസേനനെ മെസഞ്ചറായി കഴിഞ്ഞ സർക്കാർ നിയമിച്ചിരുന്നു .ഇടതു സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയ്മെൻ്റ് അസോസിയേഷൻ നേതാവായിരുന്നു ചിത്രസേനൻ.















