ചെന്നൈ: ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ആരോപണവുമായി തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗം. 15 ടിവികെ എംഎൽഎമാരുടെ രാജി ഉറപ്പാക്കി സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന തങ്ങൾ പരാജയപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി.
ഉത്തംഗരൈയിലെ ടിവികെ എംഎൽഎ എൻ. ഇളയരാജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം ഒരു കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾക്ക് ഡി എം കെ നേതാവ് സെന്തിൽ ബാലാജിയുമായും സഹോദരൻ അശോകുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതായാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഇതിന് പിന്നാലെ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ആദ്യ അറസ്റ്റ് ചെന്നൈയിലായിരുന്നപ്പോൾ, മറ്റു രണ്ട് അറസ്റ്റുകൾ കരൂരിലായിരുന്നു. സംഭവത്തിൽ വിപുലമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
തമിഴ്നാട് നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകരനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കാൻ കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരൻ 35 കോടി രൂപ വാഗ്ദാനം ചെയ്തതായാണ് എൻ. ഇളയരാജയുടെ പരാതി. ഈ ഓഫർ ആരോടും വെളിപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.















