കൊല്ലം: തിരുമുല്ലാവാരത്തെ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകളിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബലിതർപ്പണം ഭൂമി സംരക്ഷണ പരിപാലന ട്രസ്റ്റ് ഉൾപ്പെടെയുള്ള ഭക്തസംഘടനകൾക്ക് മാനദണ്ഡങ്ങൾ പാലിച്ച് പന്തലുകൾ സ്ഥാപിക്കാനും ബലിതർപ്പണ ചടങ്ങുകൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്താനും കോടതി അനുമതി നൽകി. എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം നിശ്ചയിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കും നിർദേശങ്ങൾക്കും വിധേയമായിരിക്കണമെന്ന് കോടതി വ്യക്തമാക്കി.
നാളെ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വി.എച്ച്.പി, ബലിതർപ്പണം ഭൂമി സംരക്ഷണ ട്രസ്റ്റ് ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെയും പങ്കെടുപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. യോഗത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ റിപ്പോർട്ടായി കോടതിയിൽ സമർപ്പിക്കണമെന്നും വ്യക്തമാക്കി. കേസ് ഓഗസ്റ്റ് 4-ന് വീണ്ടും പരിഗണിക്കും.
ദേവസ്വം ബോർഡ് നിശ്ചയിക്കുന്ന സേവനനിരക്കുകൾ മാത്രമേ ഭക്തരിൽ നിന്ന് ഈടാക്കുകയുള്ളുവെന്ന് വി.എച്ച്.പി കോടതിയെ അറിയിച്ചു. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ചടങ്ങുകൾ സുരക്ഷിതമായും സുഗമമായും നടത്താൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകൾ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
കഴിഞ്ഞ തവണ വി.എച്ച്.പി, ബലിതർപ്പണം ഭൂമി സംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഭക്തസംഘടനകൾക്ക് ബലിതർപ്പണ ചടങ്ങുകൾക്കുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഏകദേശം നാല് ലക്ഷം ഭക്തരാണ് തിരുമുല്ലാവാരത്ത് ബലിതർപ്പണത്തിനായി എത്തിയത്. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ചടങ്ങുകളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ മാത്രം കേന്ദ്രീകരിച്ചതിനെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നിരവധി ഭക്തർക്ക് ബലിതർപ്പണം നടത്താനാകാതെ മടങ്ങേണ്ടിവന്ന സംഭവവും വലിയ ചർച്ചയായിരുന്നു. ഇത്തവണ അത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാൻ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി ഏകോപനത്തോടെ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.















